കോഴിക്കോട്: കാത്തിരുന്ന പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ 87.79 ശതമാനം വിജയം നേടി കോഴിക്കോട് ജില്ല ഒന്നാമതെത്തി. കഴിഞ്ഞ തവണ 90.25 ശതമാനം നേടി രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. 176 സ്കൂളുകളിലായി പരീക്ഷയെഴുതിയ 36,696 കുട്ടികളിൽ 32,214 തുടർപഠന യോഗ്യത നേടി. കഴിഞ്ഞ തവണ 38,188 കുട്ടികൾ പരീക്ഷയെഴുതിയിരുന്നു. 4283 എ പ്ലസാണ് ആകെ ലഭിച്ചത്. കഴിഞ്ഞ തവണ 5382 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ടെക്നിക് സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 87 കുട്ടികളിൽ 61 പേർ തുടർപഠന യോഗ്യത നേടി. 70% വിജയം നേടി. ഓപ്പൺ സ്കൂളുകളിൽ 6464 എഴുതിയതിൽ 3215 തുടർപഠന യോഗ്യത നേടി. 49.74 ആണ് വിജയശതമാനം.
@ സർക്കാർ സ്കൂളുകൾ ഇത്തവണ പിന്നോട്ട്
ജില്ലയിൽ ഇത്തവണ ഏഴ് സ്‌കൂളുകൾ നൂറുശതമാനം വിജയം നേടിയെങ്കിലും ഇക്കൂട്ടത്തിൽ സർക്കാർ സ്‌കൂളുകളില്ല. എയ്ഡഡ് സ്‌കൂളുകളായ കോഴിക്കോട് സെന്റ് ജോസഫ്‌സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് (176 വിദ്യാർത്ഥികൾ), കോഴിക്കോട് ഹിമായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ് (179), മണ്ണൂർ നോർത്ത് സി.എം.എച്ച്.എസ്.എസ് (180), വണിമേൽ ക്രസന്റ് സ്‌കൂൾ (119), എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ് (22) എന്നിവയാണ് ഫുൾ എ പ്ലസ് നേടിയത്. അൺ എയ്ഡഡ് വിഭാഗത്തിൽ നെല്ലിക്കോട് ചിന്മയ വിദ്യാലയം (47), സിൽവർ ഹിൽസ് എച്ച്.എസ്.എസ് (96) എന്നീ വിദ്യാലയങ്ങളും നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ തവണ ഒൻപത് സ്കൂളുകൾക്കാണ് നൂറുമേനി.
@ വൊക്കേഷണൽ ഹയർ സെക്കൻഡറി
ജില്ലയിലെ 28 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും പരീക്ഷയെഴുതിയ 2577 പേരിൽ 2104 പേർ തുടർപഠന യോഗ്യത നേടി. 81.65 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 82.50 ആയിരുന്നു വിജയ ശതമാനം. റഹ്‌മാനിയ വി.എച്ച്.എസ് ഫൊർ ഹാൻഡികാപ്ഡ് കോഴിക്കോട് 100 ശതമാനം വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |