കോഴിക്കോട്: കലയും കരുതലും സമ്മേളിക്കുന്ന 'സ്‌നേഹവർണങ്ങൾ' ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ, രോഗകിടക്കയിൽ ആശയറ്റു കഴിയുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി കൈകോർക്കുകയാണ് ഒരു കൂട്ടം വീട്ടമ്മമാർ. വ്യത്യസ്തമായ 120 കലാസൃഷ്ടികളുമായി അവർ ആർട്ട് ഗ്യാലറിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. മലയും കാടും, സ്ത്രീ ജീവിതങ്ങളും തുടങ്ങിയ ആശയങ്ങളാണ് ഓരോ ചിത്രവും.
10 പേരുമായാണ് 2013 ൽ സ്‌നേഹ വർണങ്ങൾ എന്ന കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. 2022ലെത്തുമ്പോൾ 101 വീട്ടമ്മമാരുമായി ആറ് എക്‌സിബിഷനും ഒരു ഗ്രൂപ്പ് എക്‌സിബിഷനിലും എത്തിയിരിക്കുകയാണ് കൂട്ടായ്മ. ഈ പ്രദർശത്തിന് മറ്റൊരു സദുദ്ദേശംകൂടിയുണ്ട്. കളിച്ചും ചിരിച്ചും ബാല്യം ആഘോഷിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ പിടിയിൽപ്പെട്ട് ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യഭ്യാസമെന്ന സ്വപ്നത്തിന് നിറം പകരുകയെന്ന ലക്ഷ്യം. കോഴിക്കോട് മെഡിക്കൽ കോളജിലെ കുട്ടികളുടെ കാൻസർ വാർഡിലെ 50 ഓളം വിദ്യാർത്ഥികൾക്കാണ് ഈ കൂട്ടായ്മയുടെ കരുതൽ. ആർട് ഗ്യാലറിയിൽ പ്രദർശനത്തിനുവെച്ചിരിക്കുന്ന ചിത്രങ്ങളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന പണം കൊണ്ട് കാൻസർ വാർഡിലെ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്‌കോളർഷിപ്പ് നൽകുകയാണ് ലക്ഷ്യം. വിറ്റുകിട്ടുന്ന തുകയുടെ 25 ശതമാനമാണ് വിദ്യാർത്ഥികളെ സഹായിക്കാനായി മാറ്റിവെയ്ക്കുന്നത്. കൊവിഡിന്റെ നിയന്ത്രണമുണ്ടായിരുന്ന രണ്ട് വർഷം ഒഴിച്ചുള്ള, വർഷങ്ങളിലെല്ലാം ഇവർ ചിത്ര പ്രദർശനം നടത്തിയിരുന്നു. ഇക്കാലയളവിൽ പ്രദർശനങ്ങൾ വഴി കലാസൃഷ്ടികൾ വിറ്റുകിട്ടിയ പണംകൊണ്ട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്കായി ഒരു പാർക്ക് നിർമിച്ചു നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളേജ് പീഡിയാട്രിക് മേധാവി ഡോ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തവണ കാൻസർ ബാധിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനുള്ള തുക നൽകാൻ തീരുമാനിച്ചത്. ഈ ഉദ്യമത്തിന് കേരളത്തിനു പുറത്തുള്ള വീട്ടമ്മമാരും പങ്കാളികളായിട്ടുണ്ട്.
രാവിലെ 11 മണിക്ക് ആർട്ട് ഗ്യാലറിയിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , ഡോ. അജിത്ത്, കൃഷ്ണനുണ്ണി ജ, ഗിരീഷ് ദാമോദരൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 16 വരെയാണ് ചിത്ര പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |