@ ശ്രീകൃഷ്ണ ജയന്തി: നാടും നഗരവും ഒരുങ്ങി
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തിനൊരുങ്ങി നാടും നഗരവും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടത്തും. നിരവധി ശ്രീകൃഷ്ണ, ഗോപികാ വേഷധാരികളും, പുരാണ കഥാപാത്രങ്ങളും, നിശ്ചലദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരക്കും.
ശ്രീകണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നടക്കുന്ന മഹാശോഭായാത്ര ഉദ്ഘാടനം പാവക്കൂത്ത് ആചാര്യൻ പത്മശ്രീ രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയ്യും. പി.ടി.ഉഷ എം.പി ബാലഗോകുലം പതാക കൈമാറും. ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതി അദ്ധ്യക്ഷ വീണ സാബു, സ്വാമി സത്യാനന്ദപുരി ,ഇല്ലിക്കെട്ട് നമ്പൂതിരി, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം.സത്യൻ തുടങ്ങി സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞതായി ബാലഗോകുലം നഗര ആഘോഷ സമിതി അറിയിച്ചു.
വൈകിട്ട് നാലുമണിക്ക് ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര സ്‌റ്റേഡിയംവഴി പുതിയ സ്റ്റാൻഡ് ജംഗ്ഷനിൽ എത്തി മുതലക്കുളം മൈതാനിയിൽ അവസാനിക്കും. അഴകൊടി ദേവീ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ചേവായൂർ നഗർ ശോഭായാത്ര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ വച്ച് പുതിയറയിൽനിന്നുള്ള ശോഭായാത്രയുമായി ചേർന്ന് മഹാശോഭായാത്രയിൽ സംഗമിക്കും. എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കാരപ്പറമ്പ് നഗർ ശോഭായാത്രയും കാമ്പുറത്തുനിന്ന് ആരംഭിക്കുന്ന വെള്ളയിൽ നഗർ ശോഭായാത്രയും മഹാശോഭായാത്രയിൽ ചേരും. പന്നിയങ്കരയിൽ നിന്നും കാളൂർ ഹിന്ദു സേവാ മന്ദിരത്തിൽനിന്നുമുള്ളവ ചാലപ്പുറം നഗർ ശോഭായാത്രയുമായി ചേർന്ന് മുതലക്കുളം മൈതാനിയിൽ മഹാശോഭായാത്രയിൽ സംഗമിക്കും. മഹാശോഭായാത്ര പൊലീസ് കമ്മിഷണർ ഓഫീസിനുമുമ്പിലൂടെ മുതലക്കുളംവഴി പാളയം ജംഗ്ഷനിലെത്തി തിരികെ മുതലക്കുളത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |