ഫറോക്ക്: കിനാലൂരിൽ എയിംസ് ആരംഭിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോഴിക്കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണ മേഖലയിൽ ഉന്നതകേന്ദ്രമായ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് കേരളത്തിന് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ നിരന്തരമായ അവഗണന തുടരുകയാണ്.
ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് കേന്ദ്ര ഗവൺമെന്റ് നൽകിയ ഉറപ്പുകൾ പലവട്ടം ലംഘിക്കപ്പെട്ടു. കേരളത്തിൽ എയിംസ് ലഭിച്ചാൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ആരംഭിക്കുമെന്ന് എൽ.ഡി.എഫ് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വ്യവസായ പാർക്കിനായി റവന്യൂവകുപ്പ് നേരത്തെ കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയ കിനാലൂർ കാന്തലാട് വില്ലേജുകളിലെ 153. 46 ഏക്കർ ഭൂമി ആരോഗ്യവകുപ്പിന് കൈമാറുമെന്നും സർക്കാർ വ്യക്തമാക്കിയതാണ്. ആവശ്യമായ സ്വകാര്യഭൂമി ഏറ്റെടുത്ത് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനു ശേഷം ആവശ്യം ഉന്നയിച്ച സംസ്ഥാനങ്ങൾ ഉൾപ്പെടെ 22 എയിംസുകൾക്ക് അംഗീകാരം നൽകിയപ്പോഴും കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയാറായിട്ടില്ല. ബി.ജെ.പി ഇതര സർക്കാരുകളോട് കേന്ദ്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു നാടിന്റെ പൊതു ആവശ്യത്തെ നിരാകരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും പ്രമേയം വിലയിരുത്തി. പ്രമേയ കമ്മിറ്റിക്ക് വേണ്ടി കൺവീനർ
അഡ്വ.പി. ഗവാസ് പ്രമേയം അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |