കുറ്റ്യാടി: കാലവർഷം കഴിഞ്ഞിട്ടും പച്ചപിടിക്കാതെ കമുക് കർഷകർ. മഞ്ഞളിപ്പ് രോഗവും മഹാളിയും മലയോര മേഖലയിലെ കമുഗ് കൃഷിയെ തകർക്കുകയാണ്. മഞ്ഞളിപ്പ് രോഗത്തെ തുടർന്ന് ഓലകൾ ഉണങ്ങി നശിക്കുകയാണ്. വിശാലമായ പറമ്പുകളിലെ കമുഗുകളിലാണ് മഞ്ഞളിപ്പ് കൂടുതലായി ബാധിക്കുന്നത്. പകർച്ച രോഗമായതിനാൽ ഒരു മരത്തിൽ രോഗം ബാധിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ മറ്റ് മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും. ഇത് മേഖലയിലെ കർഷകർക്ക് തിരിച്ചടിയാണ്.
കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ രോഗം ബാധിച്ച തോട്ടങ്ങൾ നിരവധിയാണ്. രോഗം വരാതിരിക്കുവാനായി മുൻകൂട്ടി മരുന്നു തളിക്കുകയാണ് ഏക പ്രതിവിധി. മഴപെയ്തു കൊണ്ടിരിക്കുന്നത് മരുന്ന് തെളിക്കുന്നതിന് പ്രതികൂലമാകുന്നുണ്ട്. മരുന്നു തളിക്കുന്നതിന് വേണ്ട ഉയർന്ന കൂലിയും മരുന്നിന്റെ ചെലവും കർഷകർക്ക് അമിതഭാരമാകുന്നുണ്ട്. നിർത്താതെ പെയ്ത മഴ കാരണം പ്രതിരോധ മരുന്ന് തളിക്കാൻ മിക്ക കർഷകർക്കും കഴിഞ്ഞിട്ടില്ല. കാർമേഘം മൂടിക്കിടക്കുന്ന കാലാവസ്ഥ രോഗം വളരെവേഗം പടർന്ന് പിടിക്കാൻ സഹായിക്കുകയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ കാലത്തെ വിലത്തകർച്ചക്ക് ശേഷം താരതമ്യേന മോശമില്ലാത്ത വില അടയ്ക്കക്ക് ലഭിച്ചിരുന്നു. കൃഷിച്ചെലവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത തുച്ഛമായ വിലമൂലം കഴിഞ്ഞ വർഷങ്ങളിൽ തോട്ടങ്ങളിലെ കൃഷിപ്പണികൾ കർഷകർ നിർത്തിവെച്ചിരുന്നു. വിലയിൽ വന്ന മാറ്റം കമുഗ് കർഷകർക്ക് ആശ്വാസമായെങ്കിലും മഞ്ഞളിപ്പ്, മഹാളി രോഗങ്ങൾ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനിടയിൽ കമുഗ് കയറ്റത്തൊഴിലാളികളുടെ ക്ഷാമവും ഈ മേഖലയെ വല്ലാതെ തളർത്തി. കമുക് കൃഷിക്ക് മുൻ സർക്കാർ അനുവദിച്ച പാക്കേജും കടലാസിലൊതുങ്ങി.
"കമുക് കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം,കർഷകരുടെ പ്രശ്നങ്ങൾ മന്ത്രി പി.പ്രസാദിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്, അനുഭാവപൂർണം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു".
സോജൻ ആലക്കൽ,
കുണ്ട് തോട് കമുക് കർഷകൻ
തുടക്കം വേരുകളിൽ നിന്ന്
തുടക്കത്തിൽ രോഗം വേരുകളെയാണ് ബാധിക്കുന്നത്. ഈ സമയത്ത് രോഗലക്ഷണം പുറമെ പ്രകടിപ്പിക്കുന്നില്ല. വേര് മുഴുവൻ ഊറ്റിക്കുടിച്ച ശേഷമാണ് ബാഹ്യമായി രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത്. ഇലകളിൽ മഞ്ഞളിപ്പ് ബാധിക്കുന്നു. അപ്പോഴേക്കും വേര് മുഴുവൻ ഇല്ലാതായി കമുഗ് തന്നെ ഉണങ്ങിവീഴുകയാണ്.വേര് തിന്നുന്ന പുഴുക്കളും കവുങ്ങുകളെ അക്രമിക്കുന്നതായി കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |