കോഴിക്കോട്: ചത്തകോഴികളെ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കടകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തം. ഇന്നലെ കോർപ്പറേഷൻ ആരോഗ്യവിഭാഗം സ്ക്വാഡ് രൂപീകരിച്ച് ഹെൽത്ത് സർക്കിൾ ഓഫീസും സോണൽ ഓഫീസും കേന്ദ്രീകരിച്ച് 30 ഓളം കടകളിൽ പരിശോധന നടത്തി. ശുചിത്വമില്ലായ്മ, ഫ്രീസർ ഇല്ലാത്തവ, ഫ്രീസർ പ്രവർത്തിക്കാത്തതുമായ 7 കടകൾക്ക് നോട്ടീസ് നൽകി. എലത്തൂർ, പുതിയങ്ങാടി, വെസ്റ്റ് ഹിൽ, നടക്കാവ്, സെൻട്രൽ മാർക്കറ്റ്, പന്നിയങ്കര, ഫ്രാൻസിസ് റോഡ്, മാങ്കാവ് ഭാഗങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എസ് സുജാത, സി.എസ് ഷിജി എന്നിവരങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്.
എരഞ്ഞിക്കലിലും നടക്കാവിലും ചത്ത കോഴി വിൽപ്പന കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിൽ പരിശോധന ശക്തമാക്കിയത്. എരഞ്ഞിക്കൽ പുതിയപാലത്തിന് സമീപത്തെ ബി.കെ.എം ചിക്കൻ സ്റ്റാളിൽ നിന്ന് 2000 കിലോയോളം ചത്ത കോഴികളെയും ഇവരുടെ നടക്കാവിലെ സ്റ്റാളിൽ നിന്ന് വിൽപ്പനയ്ക്ക് വെച്ച 80 കിലോ ചത്ത കോഴി ഇറച്ചിയും പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |