വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന ആശങ്കയിൽ മൂന്ന് മാസത്തിലേറെയായി അടിവാരത്തിന് സമീപം തടഞ്ഞിട്ട കൂറ്റൻ ട്രെയിലറുകൾ നാളെ ചുരം കയറിയേക്കും. ഇതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നൽകി. വിദഗ്ദ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാളെ രാത്രി 11 മണിക്ക് ശേഷം വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടാൻ അനുമതി നൽകിയത്. ആംബുലൻസുകൾ ഒഴികെയുള്ള മറ്റു വാഹനങ്ങളുടെ ഓട്ടം നിർത്തിവെച്ചു കൊണ്ടായിരിക്കും ട്രെയിലറുകൾ കടത്തിവിടുക. നഞ്ചൻകോടുള്ള സ്വകാര്യ പാൽ ഫാക്ടറിയിലേക്കുള്ള യന്ത്രസാമഗ്രികളുമായാണ് വാഹനങ്ങൾ ചുരം കയറുക.
കർണാടകയിലെ നഞ്ചൻകോടുള്ള സ്വകാര്യ ഫാക്ടറിയിലേക്കുള്ള യന്ത്ര സാമഗ്രികളുമായി മൂന്നുമാസം മുമ്പാണ് ട്രെയിലറുകൾ അടിവാരത്ത് എത്തിയത്. സാധാരണ റോഡിലൂടെ പോലും സാവധാനത്തിൽ മാത്രം കടന്നുപോകാൻ കഴിയുന്ന വാഹനം ചുരം കയറുന്നതിലൂടെ ഉണ്ടാകുന്ന ഗതാഗത തടസ്സവും മറ്റു നാശനഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം വാഹനം ചുരം കയറുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. വയനാട് ജില്ലാ ഭരണകൂടവും തടസ്സവാദം ഉന്നയിച്ചിരുന്നു.. ഇതേതുടർന്ന് വിദഗ്ദ്ധസമിതിയെ നിയമിച്ചത്. ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് വാഹനം ചുരം കയറുന്നതിന് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. 20 ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ അണ്ണാമലൈ ട്രാൻസ്‌പോർട്ട് കമ്പനി സർക്കാരിൽ കെട്ടിവെച്ചിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |