സർവകലാശാല എൻജിനീയറെ കുറ്റവിമുക്തനാക്കിയ ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ ടി.മുഹമ്മദ് സാജിദിനെതിരായ അച്ചടക്ക നടപടികൾ റദ്ദാക്കിയ ചാൻസലറുടെ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പ്രസ്താവിച്ചത്. സർവകലാശാലയ്ക്ക് ഏകദേശം 27.42 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ആരോപിച്ച് സാജിദിനെ അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് തരംതാഴ്ത്തുകയും തുക ഈടാക്കുകയും ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ മുഹമ്മദ് സാജിദ് നൽകിയ അപ്പീലിൽ ചാൻസലർ ഈ ശിക്ഷ റദ്ദാക്കി, സാജിദിനെ എല്ലാ സർവീസ് ആനുകൂല്യങ്ങളോടും കൂടി പഴയ തസ്തികയിൽ പുനഃസ്ഥാപിക്കാൻ ചാൻസലർ ഉത്തരവിട്ടിരുന്നു. ചാൻസലറുടെ ഈ ഉത്തരവിനെതിരെ സിൻഡിക്കേറ്റിലെ ചില അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, സിൻഡിക്കേറ്റിനോ അതിലെ വ്യക്തിഗത അംഗങ്ങൾക്കോ ചാൻസലറുടെ അപ്പലേറ്റ് ഉത്തരവ് ചോദ്യം ചെയ്യാനുള്ള നിയമപരമായ അധികാരം ഇല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. സർവകലാശാലയുടെ പരമാധികാരിയായ ചാൻസലറുടെ ഉത്തരവ് സിൻഡിക്കേറ്റ് അനുസരിക്കേണ്ടതാണെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.