മലപ്പുറം : വയോജനങ്ങൾക്ക് ആശ്വാസമായിരുന്ന സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ . പദ്ധതിയെ ആശ്രയിച്ചിരുന്ന നിത്യ രോഗികളായ വയോജനങ്ങൾക്ക് മൂന്ന് മാസത്തോളമായി മരുന്ന് ലഭ്യമാവാത്തതാണ് പദ്ധതിയെ തളർത്തുന്നത്.
സൗജന്യചികിത്സയും മരുന്നും വയോജനങ്ങളായ രോഗികൾക്ക് വളരെയധികം ആശ്വാസമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സ നടക്കുന്നുണ്ടെങ്കിലും അത്യാവശ്യ മരുന്നുകൾ പോലും രോഗികൾക്ക് നൽകാനാവുന്നില്ല. ജില്ലയിൽ പദ്ധതിയിലുള്ള 48,000 ഗുണഭോക്താക്കളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. മലപ്പുറം നഗരസഭയിൽ മാത്രം 4,000വും മഞ്ചേരി നഗരസഭയിൽ 5,000വും ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് മഞ്ചേരി നഗരസഭയിലാണ്.നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും 65 വയസ് കഴിഞ്ഞ രോഗികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
2011ൽ ആരംഭിച്ച പദ്ധതിയിലൂടെ നിത്യരോഗികളായ വയോജനങ്ങൾക്ക് മുടങ്ങാതെ മരുന്നും ചികിത്സയും ലഭ്യമായിരുന്നു.
പാടുപെടുന്നത് ജീവിതശൈലി രോഗമുള്ളവർ
സർക്കാരിന് ബാദ്ധ്യത 30 കോടി രൂപ
പദ്ധതിക്കാവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്ന കെ.എം.എസ്.സി.എല്ലിന് 30 കോടിയോളം രൂപ മരുന്നിനത്തിൽ സർക്കാർ നൽകാനുള്ളതാണ് മരുന്ന് വിതരണം മുടങ്ങാൻ കാരണമായത്. നിലവിൽ 10 കോടി രൂപ സർക്കാർ നൽകിയിട്ടുള്ളതിനാൽ മരുന്ന് വിതരണം പുനരാരംഭിക്കാനാവുമെന്നാണ് സാമൂഹ്യസുരക്ഷാ മിഷൻ അധികൃതരുടെ പ്രതീക്ഷ.
നഗരസഭ വയ്ക്കേണ്ട തുക വച്ചിട്ടുണ്ട്. സർക്കാർ മുഴുവൻ തുക ഒടുക്കിയാലേ വിതരണം പുനരാരംഭിക്കാനാവൂ. നിലവിൽ ബദൽ മാർഗ്ഗങ്ങളൊന്നും ചെയ്യാനായിട്ടില്ല. രോഗികൾ ബുദ്ധിമുട്ടിലാണ്.
മുജീബ് കാടേരി
മലപ്പുറം നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |