മലപ്പുറം: ജില്ലയിൽ സെവൻസ് ഫുട്ബാൾ മൽസരങ്ങൾക്ക് തുടക്കമായതോടെ ഏറെ ആവേശത്തിൽ ആരാധകർ. ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഇത്തവണ സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന്റെ (എസ്.എഫ്.എ) സെവൻസ് മത്സരങ്ങൾ നടക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് നടക്കുന്നതെന്നതിനാൽ ഗ്യാലറികളെല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തവണ വിദേശ താരങ്ങളെ ഉൾപ്പെടുത്താത്തത് ഒഴിച്ചാൽ മത്സരത്തിന്റെ ആവേശത്തിന് ഒരു കുറവുമില്ലെന്നാണ് എസ്.എഫ്.എ അധികൃതർ പറയുന്നത്.
പെരിന്തൽമണ്ണ കാദറലി ഫുട്ബാൾ,കാളികാവ് പൂങ്ങോട്ട് സെവൻസ്, വളാഞ്ചേരി തിണ്ടലം സെവൻസ്, അരീക്കോട് കുഞ്ഞിമാൻ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് എന്നിവയാണ് ജില്ലയിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മാർച്ച് അഞ്ചിന് വേങ്ങരയിലും കളി ആരംഭിക്കും. പെരിന്തൽമണ്ണയിൽ ഇടയ്ക്ക് കളി നിർത്തിവച്ചിരുന്നെങ്കിലും ഫെബ്രുവരി 25ന് വീണ്ടും പുനരാരംഭിച്ചു. സെമി ഫൈനൽ മൽസരങ്ങളിലേക്കാണ് പെരിന്തൽമണ്ണ സ്റ്റേഡിയം ഇനി കടക്കുന്നത്. കാളികാവിലെ മത്സരങ്ങൾ പ്രി ക്വാർട്ടറിലേക്കെത്തി. വളാഞ്ചേരി തിണ്ടലത്തും, അരീക്കോടും ഫെബ്രുവരി 27നാണ് കളി ആരംഭിച്ചത്. രണ്ടിടങ്ങളിലും കഴിഞ്ഞ നാല് ദിവസവും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കളി നടക്കുന്ന പ്രദേശത്തെ ടീമുകളുടെ മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികളുണ്ടാവാറുള്ളത്. ഗ്യാലറി നിറഞ്ഞ് പുറത്ത് നിന്ന് കളി കാണേണ്ട സാഹചര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കൊവിഡ് കാരണം രണ്ട് വർഷത്തോളം സെവൻസ് മത്സരങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. കടക്കെണിയിൽ അകപ്പെട്ട ടീം മാനേജർമാർ ഏറെ പ്രയാസപ്പെട്ടാണ് വിദേശതാരങ്ങളെയടക്കം അവരുടെ നാടുകളിലേയ്ക്ക് പറഞ്ഞയച്ചിരുന്നത്. കളിയില്ലാത്തതിനാൽ ഫുട്ബാൾ താരങ്ങളും ഏറെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇപ്രാവശ്യത്തെ മത്സരങ്ങൾ അവസാനിക്കുന്നതോടെ ഫുട്ബാൾ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് തെല്ലൊരു ആശ്വാസമാവും. 2019ലായിരുന്നു അവസാനമായി എസ്.എഫ്.എയുടെ അഖിലേന്ത്യാ സെവൻസ് നടന്നത്. കൊവിഡ് മൂലം കളി പൂർത്തീകരിക്കാനും സാധിച്ചിരുന്നില്ല.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
എല്ലാ സ്റ്റേഡിയങ്ങളിലും 50 മുതൽ 70 രൂപ വരെയുള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. സെക്കന്റ് റൗണ്ടിൽ 60 മുതൽ 80 വരെയും സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾക്ക് 80 മുതൽ 120 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക്. ഇതിനു പുറമെ സീസൺ ടിക്കറ്റുകളുമുണ്ട്. അരീക്കോട് ആയിരം രൂപയാണ് സീസൺ ടിക്കറ്റിന് ഈടാക്കുന്നത്.
നാളെ നടക്കുന്ന കളികൾ
പൂങ്ങോട് കാളികാവ്
ജവഹർ മാവൂർ VS ഫിഫ മഞ്ചേരി
വളാഞ്ചേരി തിണ്ടലം
അഭിലാഷ് എഫ്.സി കുപ്പൂത്ത് VS റിയൽ എഫ്.സി തെന്നല
അരീക്കോട്
റോയൽ ട്രാവൽസ് എഫ്സി കോഴിക്കോട് VS കെ.എഫ്.സി കാളികാവ്
എല്ലാ സ്റ്റേഡിയങ്ങളിലും നിറയെ ആളുകളുണ്ട്. വിദേശതാരങ്ങളില്ലാത്തത് ജനങ്ങൾ വരുന്നതിനെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എല്ലായിടത്തും വളരെ ആവേശത്തിലാണ് കളി നടക്കുന്നത്. ഇപ്രാവശ്യം അഞ്ചിടങ്ങളിൽ മാത്രമേ കളി നടക്കുന്നൊള്ളു. സാധാരണ കുറേ സ്ഥലങ്ങളിൽ നടക്കാറുണ്ട്. കൊവിഡ് പ്രതിസന്ധിയും നോമ്പ് അടുത്തത് കൊണ്ടുമാണ് പലയിടങ്ങളും ഇപ്രവാശ്യം കളിയിൽ നിന്ന് വിട്ടു നിന്നത്.
പി.കൃഷ്ണൻകുട്ടി
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |