മഞ്ചേരി: മലപ്പുറത്തിന് കാൽപന്തുകളി വെറും നേരംമ്പോക്കായിരുന്നില്ല. ജീവൻമരണ പോരാട്ടം തന്നെയായിരുന്നു. ആവേശപോരാട്ടത്തിന്റെ കലാശക്കൊട്ട് ക്ലാസിക്ക് പോരാട്ടമായി മാറിയപ്പോൾ, വെറുതെയിരിക്കുന്നത് കൊണ്ട് കളി കാണാൻ വന്നവരായിരുന്നില്ല പയ്യനാട് സ്റ്റേഡിയത്തിലെത്തിയ ഫുട്‌ബാൾ പ്രേമികൾ. നട്ടുച്ച വെയിലത്ത് ടിക്കറ്റ് കൗണ്ടർ തുറക്കുന്നതിനും മണിക്കൂറുകൾക്ക് മുൻപേ നീണ്ട ക്യൂ. ഒരേ വികാരമായിരുന്നു എല്ലാവരുടെയും മുഖത്ത് ഒരു കാരണവശാലും ടിക്കറ്റ് കിട്ടാതെ കളി മിസ്സാവരുത്. വിവിധ ദേശങ്ങളിൽ നിന്ന് റംസാനിലെ അവസാന നോമ്പുമെടുത്ത് വന്ന പതിനായിരങ്ങൾ. കളി തുടങ്ങാൻ ആറോ ഏഴോ മണിക്കൂറുകൾക്ക് മുൻപേ സ്റ്റേഡിയത്തിന്റെ പരിസരം കാണികളെ കൊണ്ട് നിറഞ്ഞു.
മലപ്പുറത്തിന് ഈ ആവേശം പുതിയ തല്ല
ഗ്രൗണ്ടും കളിയും മാറിയിട്ടുണ്ട് ആർപ്പുവിളികളും ബാന്റ് മേളവും മലപ്പുറത്തുകാർക്ക് പുത്തിരിയല്ല. സീസൺ കാലങ്ങളിൽ സെവൻസ് മൈതാനങ്ങള ഇളക്കിമറിച്ച് കളിയാരാധകർക്ക് മൈതാനങ്ങളിൽ നിന്ന് മെതാനങ്ങളിലേക്കുള്ള യാത്ര തീർത്ഥാടനമാണ്. രാത്രി വൈകി അവസാനിക്കുന്ന നാട്ടിൻ പുറങ്ങളിലെ സെവൻസ് പൂരങ്ങളിൽ പയ്യനാട്ടെ കുന്നിൻ പുറത്തേക്കുള്ള യാത്ര അത്ര വലിയ ദൂരമല്ല. കാൽപന്തുകളിക്കായി എത്ര മണിക്കൂർ കാത്തിരിക്കാനും മലപ്പുറത്തുകാർ തയ്യാറാണ്.
സ്വന്തം മണ്ണിൽ കിരിടത്തിൽ കുറഞ്ഞെന്ത് പ്രതീക്ഷിക്കാനാണ്
1973ൽ എറണാങ്കുളം മഹാരാജാസ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ക്യാപ്ടൻ ടി.കെ.എസ് മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്തോഷ് ട്രോഫിയിൽ ആദ്യമായി കപ്പുയർത്തിയത്. പിന്നീട് 1992, 1993, 2001, 2004- 05, 2017-18 ലും കലാശ പോരാട്ടത്തിൽ കേരളം കപ്പുയർത്തി. രണ്ട് തവണ സ്വന്തം മൈതാനത്ത് കപ്പുയർത്തിയപ്പോൾ നാല് തവണ ഹോം ഗ്രൗണ്ടിലെ അന്തിമ പോരാട്ടത്തിൽ കാലിടറിയതും ചരിത്രം. എന്നാൽ ഇത്തവണ കാൽ ലക്ഷത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി അവരത് നേടിയെടുത്തു. ആർത്തിരമ്പുന്ന ആവേശ തിരമാലകൾക്കിടയിൽ വിജയത്തിൽ കുറഞ്ഞെന്ത് സമ്മാനമാണ് അവർക്ക് നൽകാൻ കഴിയുക. ഇത്രയേറെ പേരുടെ നെഞ്ചിൽ കനൽ വരിയിട്ട് എങ്ങനെ തോറ്റു കൊടുക്കാനാണ്. 96-ാം മിനിറ്റിലെ ബംഗാളിന്റെ ഗോൾ ഗാലറിയെ നിശബ്ദ്ധമാക്കിയെങ്കിലും അടിക്ക് തിരിച്ചടിയെന്നോണം അന്തിമ നിമിഷത്തിൽ ശ്വാസമടക്കിപ്പിടിച്ച കാണികളെ ആരവത്തിൽ മുക്കി സമനില ഗോളടിച്ചു ടൈം ബ്രേക്കിലേക്ക് നീങ്ങിയ മത്സരത്തിൽ നടന്നത് ചരിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |