മലപ്പുറം: ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 475-ാം റാങ്ക് നേടി മുണ്ടുപറമ്പ് കാവുങ്ങൽ സ്വദേശി ഒ.അപർണ്ണ. എം.ബി.ബി.എസ് ബിരുദദാരിയായ അപർണ്ണ 2021 മാർച്ചിലാണ് ഡൽഹിയിലെ സ്വകാര്യ അക്കാഡമിയുടെ കീഴിൽ ഓൺലൈൻ പരിശീലനം തുടങ്ങിയത്. പ്രിലിമിനറി പരീക്ഷ കോഴിക്കോടും പ്രധാന എഴുത്ത് പരീക്ഷ ജനുവരിയിൽ തിരുവനന്തപുരത്തുമായിരുന്നു. മേയ് 23ന് ഡൽഹിയിലായിരുന്നു അഭിമുഖം. ആദ്യ ശ്രമമായിരുന്നതിനാൽ അപർണ്ണ വലിയ പ്രതീക്ഷയൊന്നും പുലർത്തിയിരുന്നില്ല. ഐ.എ.എസ് ലക്ഷ്യമിടുന്നതിനാൽ വീണ്ടും പരിശ്രമിക്കാനാണ് അപർണ്ണയുടെ തീരുമാനം.
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അപർണ്ണ കൊവിഡ് കാലത്ത് മഞ്ചേരി മെഡിക്കൽ കോളേജിലും കാലിക്കറ്റ് സർവകലാശാല കൊവിഡ് സെന്ററിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കരപറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവർത്തിച്ചു. മലപ്പുറം എ.ആർ. ക്യാമ്പിലെ എസ്.ഐ ഒ. അനിൽകുമാറിന്റെയും ഒതുക്കുങ്ങൽ ഗവൺമെന്റ് എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപിക കെ. ഷീബയുടെയും മൂത്ത മകളാണ്. സഹോദരി ഒ. മാളവിക ഡൽഹി സർവകലാശാലയിൽ ബി.എസ്.സി രസതന്ത്രം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |