പാലക്കാട്: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസുകൾ ഫിറ്റാക്കുന്നതിന്റെ ഭാഗമായി വർക്ക്ഷോപ്പുകളിൽ തിരക്കേറുന്നു. രണ്ടുവർഷത്തോളമായി അനങ്ങാതെ കിടക്കുന്ന ബസുകളുടെ അറ്റകുറ്റപ്പണി നടത്താൻ നല്ലൊരു തുക ചെലവ് വരും. ജില്ലയിൽ എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പി.ടി.എയുടെയും സഹായത്തോടെയാണ് പല സർക്കാർ സ്‌കൂളും ബസുകൾ വാങ്ങിയത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മാത്രം ജില്ലയിൽ 37 ബസ് വാങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറ്കടർ ഏറ്റുവാങ്ങി സ്‌കൂളുകൾക്ക് കൈമാറിയാൽ പിന്നെ പൂർണ ഉത്തരവാദിത്വവും സംരക്ഷണചുമതലയും പി.ടി.എ ഉൾപ്പെടെയുള്ള സ്‌കൂൾ അധികൃതർക്കാണ്. സ്‌കൂളുകൾ അടച്ചതോടെ പി.ടി.എകൾക്ക് വരുമാനമില്ലാതായതോടെ ബസുകളുടെ പരിപാലനം നിലയ്ക്കുകയായിരുന്നു. ഇങ്ങനെ നിറുത്തിയിട്ടിരിക്കുന്ന പല ബസുകളുടെയും ബാറ്ററി, ടയർ എന്നിവയെല്ലാം നശിച്ച അവസ്ഥയാണ്. 45 സീറ്റുകളുള്ള വലിയ സ്‌കൂൾ ബസിന്റെ എല്ലാം അറ്റകുറ്റപ്പണികളും തീർത്ത് ടാക്സും അടച്ച് ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെങ്കിൽ മിനിമം ഒരു ലക്ഷം രൂപയോളം ചെലവ് വരും.
കൂടാതെ വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു വിദ്യാർത്ഥി മാത്രം ഇരുന്നാൽ മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത്തരത്തിൽ എല്ലാ കുട്ടികളെയും കയറ്റണമെങ്കിൽ കൂടുതൽ ട്രിപ്പ് ഓടേണ്ടിവരുമെന്നതിനാൽ സ്‌കൂളുകൾക്ക് അധികബാദ്ധ്യത ഉണ്ടാക്കും. ഒക്ടോബർ 20നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിലെത്തി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കും. ഇതിനുമുമ്പ് പി.ടി.എ ഫണ്ട് കൂടാതെ സന്നദ്ധ സംഘടനകളുടെ സാഹായം കൂടി ഉപയോഗിച്ച് വാഹനങ്ങളെ കരകയറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
1.എൻജിൻ ക്ഷമത ഉറപ്പാക്കണം
2.അന്തരീക്ഷ മലിനീകരണം തടയണം
3.ഓരോഭാഗവും ഫിറ്റാക്കണം
4.സീറ്റുകൾ പുനസ്ഥാപിക്കണം
5.വാഹനം മുഴുവൻ പെയിന്റ് അടിക്കണം
വരും ദിവസങ്ങളിലായി കൂടുതൽ തിരക്ക് അനുഭവപ്പെടും. സ്കൂൾ ട്രിപ്പ് പോകുന്ന ഓട്ടോറിക്ഷകൾക്കും ഫിറ്റ്നസ് വേണം. ഇവയ്ക്കും മിനിമം 30,000 രൂപ ചെലവ് വരും. ഓരോ വാഹങ്ങളും നിർത്തിയിട്ടതിന്റെ കാലയളവിനനുസരിച്ചായിരിക്കും ചെവ് വരുക. ടെസ്റ്റ് വർക്കുകൾ മുടങ്ങിക്കിടക്കുന്ന വാഹനങ്ങളെ മുഴുവനായി പണിതുവേണം പരിശോധനയ്ക്ക് ഹാജരാക്കാൻ.
- ശ്രീജിത്ത്. വർക്ക്ഷോപ്പ് ഉടമ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |