പാലക്കാട്: ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയും ഡീസൽ വില വർദ്ധനവും ജില്ലയിലെ ഒന്നാംവിള കൊയ്ത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡീസൽ വില നൂറിലെത്തിയതോടെ യന്ത്രവാടകയെയും ലഭ്യതയെയും സാരമായി ബാധിച്ചതായി കർഷകർ പറയുന്നു. തമിഴ്നാട്ടിൽ കൊയ്ത്തു തുടങ്ങിയതോടെ ജില്ലയിലേക്കുള്ള കൊയ്ത്തുയന്ത്രങ്ങളുടെ വരവിൽ കുറവ് പ്രകടമായിരുന്നു. ലഭ്യമാകുന്ന യന്ത്രങ്ങളുടെ നിലവിലെ വാടകയ്ക്കു കൊയ്ത്തു മുതലാകാത്ത അവസ്ഥയാണ്. ജില്ലയിൽ മണിക്കൂറിനു 2300 രൂപയാണു കൊയ്ത്ത് യന്ത്രത്തിന്റെ ശരാശരി വാടക. ഇതു തുടക്കത്തിൽ നിശ്ചയിച്ചതാണ്. എന്നാൽ ഡീസൽ വില വർദ്ധിച്ചതോടെ ചിലർ കൂടുതൽ വാടക ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഒരു മണിക്കൂർ കൊയ്ത്തു യന്ത്രം ഓടിക്കാൻ ശരാശരി പത്തു ലീറ്റർ ഡീസൽ ആവശ്യമാണ്. കൂടാതെ ഡ്രൈവർക്കും സഹായിക്കും മണിക്കൂർ അടിസ്ഥാനത്തിൽ കൂലിയും നൽകണം.
ജില്ലയിൽ മഴ തുടരുന്നതിനാൽ കൊയ്തെടുത്ത നെല്ല് ഉണക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. മഴമാറിനിൽക്കുമ്പോഴാണ് കൊയ്ത്ത് നടക്കുന്നത്. ബാക്കി സമയങ്ങൾ മുഴുവനും യന്ത്രങ്ങൾ നിർത്തിയിടേണ്ട സ്ഥിതിയാണ്. മഴയില്ലെങ്കിൽ ഒരു ദിവസം ഒമ്പതു മണിക്കൂറിലധികം കൊയ്ത്തു നടത്താനാകും. മഴ കാരണം ഒരേക്കർ കൊയ്യാൻ ഒന്നേകാൽ മണിക്കൂറിലധികം വേണം. ഇന്ധനവില ഇനിയും വർദ്ധിച്ചാൽ യന്ത്രക്കൊയ്ത്ത് കടുത്ത പ്രതിസന്ധിയിലാകുമെന്ന് ഇടത്തരം ചെറുകിട കർഷകർ പറയുന്നു. കൂടാതെ അധിക സാമ്പത്തിക ബാദ്ധ്യത കൃഷിക്കാർ വഹിക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളെല്ലാം സർക്കാർ വിലയിരുത്തി കൊയ്ത്ത് യന്ത്ര ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ജില്ലയിൽ ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് നിറ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയ്ത്ത് യന്ത്രം ലഭ്യമാക്കുന്നത്. മറ്റിടങ്ങളിലെല്ലാം ഏജന്റുമാർ മുഖേനയാണ് പാടശേഖരങ്ങളിലും കൊയ്ത്ത് യന്ത്രം എത്തിക്കുന്നത്.
കൊയ്ത്ത് യന്ത്ര വാടക ഇനിയും കൂട്ടുന്നതു കർഷകർക്കു താങ്ങാനാകില്ല. ഏജന്റുമാരും കർഷകരും തമ്മിൽ സഹായിച്ചാണ് മിക്കയിടങ്ങളിലും കൊയ്ത്തുയന്ത്രം ലഭ്യമാക്കുന്നത്. ഇതിനിടെയുള്ള ഇന്ധനവില വർദ്ധനവ് ഇരുട്ടടിയാവുകയാണ്. മഴ കാരണം ഭൂരിഭാഗം സമയവും കൊയ്ത്തു നിർത്തിവയ്‌ക്കേണ്ടി വരുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൊയ്ത്തുയന്ത്ര ലഭ്യത ഉറപ്പാക്കാൻ ഉടൻ നടപടി ഉണ്ടാകണം.
മുതലാംതോട് മണി, ജില്ലാ ജന. സെക്രട്ടറി, ദേശീയ കർഷക സമാജം, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |