പാലക്കാട്: ജില്ലയിൽ വന്യജീവികളുടെ ശല്യം കുറയ്ക്കാൻ ബൃഹദ് പദ്ധതിയുമായി വനംവകുപ്പ്. മലയോര മേഖകളിൽ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിൽ കൂടി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങി വൻതോതിൽ കൃഷിനാശം വരുത്തുന്നതിന് പുറമെ മനുഷ്യജീവനും ഭീഷണി ഉയർത്തുന്ന സഹാചര്യത്തിലാണ് വനംവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നത്. പദ്ധതിയുടെ ഭാഗമായി വന്യജീവികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ച് വന്യമൃഗങ്ങളുടെ വരവ് അറിയുന്നതിനും വരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പദ്ധതിരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച 1600 അഭിപ്രായങ്ങൾകൂടി ഉൾക്കൊള്ളിച്ചാണ് പദ്ധതിരേഖ തയ്യാറായിരിക്കുന്നത്.
1. ജില്ലയിൽ സ്ഥിരമായി കൃഷി നശിപ്പിക്കുന്ന ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കുക.
2. 470 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിംഗ് സോളാർ ഫെൻസിംഗ് നടത്തുക.
3. വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ 17.5 കിലോമീറ്റർ നീളത്തിൽ ജൈവവേലി നിർമ്മിക്കുക.
4. വന്യജീവികളുടെ സ്വാഭാവിക ആവാസമേഖലകളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ 197 കുളങ്ങൾ നിർമ്മിക്കുക.
5. 723 കുളങ്ങൾ വൃത്തിയാക്കുക.
6. 2,284 ഹെക്ടർ ഭൂമിയിലെ വിദേശിസസ്യങ്ങളുടെ നിർമ്മാർജനം.
7. വനമേഖലകളിൽ 5000 ഹെക്ടർ സ്ഥലത്ത് തദ്ദേശീയ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുക.
8. വന്യജീവികൾ ജനവാസമേഖലകളിലേക്ക് കടക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുക.
ജനപങ്കാളിത്തത്തോടെ നടപടികൾ ശക്തമാക്കും. കൂടാതെ പൊതുജനങ്ങളെ ബോധവത്കരിക്കാൻ പരിശീലനങ്ങളും പ്രശ്നപരിഹാരത്തിന് ഗവേഷണങ്ങളും നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വനംവകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. വന്യജീവികൾ കാരണമുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, വിള ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്രമായ പദ്ധതിരേഖ സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ തലത്തിൽ നിന്ന് പരിശോധന നടത്തി അംഗീകാരം ലഭിച്ചാൽ ഉടൻ നടപടികൾ ആരംഭിക്കും. ഓരോ ഡിവിഷനിലും ഒരോ ഡ്രോൺ സംവിധാനമെങ്കിലും സ്ഥാപിക്കാനാണ് തീരുമാനം.
- കെ. വിജയ് ആനന്ദൻ, ചീഫ് കൺസർവേറ്റർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |