പാലക്കാട്: മഴക്കെടുതിമൂലം ഉണ്ടായ കൃഷിനാശത്തിൽ ജില്ലയിൽ നഷ്ടപരിഹാരം ലഭിക്കാനുള്ളത് 2941 കർഷകർക്ക്. 2021 ഏപ്രിൽ ഒന്നു മുതൽ ഇന്നലെ വരെ ലഭിച്ച അപേക്ഷ പ്രകാരമാണിത്. ഇത്രയും കർഷകർക്കായി 2,76, 26,752 രൂപയാണ് നഷ്ടപരിഹാരമായി നൽകാനുള്ളത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ഈ വർഷം ശക്തമായ മഴയെ തുടർന്ന് ജില്ലയിലാകെ നെൽക്കൃഷി ഉൾപ്പെടെ വൻ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. ഒന്നാംവിളയുടെ തുടക്കം മുതൽ ആരംഭിച്ച മഴ കതിര് വരുന്ന സമയത്തും കൊയ്ത്തിനും ശക്തി പ്രാപിച്ചതാണ് കർഷകരെ ഏറെ ദുരിതത്തിലാക്കിയത്. കതിര് വരുന്ന സമയത്ത് തുടർച്ചയായി പെയ്ത മഴ കാരണം ഭൂരിഭാഗം കർഷകരുടെയും നെൽച്ചെടികൾ വീണുനശിച്ചിരുന്നു.
കഴിഞ്ഞവർഷം (ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31വരെ) 5603 കർഷകർക്കാണ് ഇത്തരത്തിൽ മഴക്കെടുതിയിൽ നാശം സംഭവിച്ചത്. ഇത്രയും കർഷകർക്കായി 6,16,95,385 രൂപയാണ് നൽകേണ്ടത്. ഇതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ട് പ്രകാരം 4,70,57,819 രൂപ വിതരണം ചെയ്തതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. ബാക്കിയുള്ള കർഷകർക്കുള്ള തുക ഫണ്ട് ലഭിക്കുന്ന പ്രകാരം നൽകും.
കേന്ദ്ര സർക്കാരിന്റെ ഫണ്ട് പ്രകാരം ഈ വർഷത്തെ നഷ്ടപരിഹാരം തുക കർഷകർക്ക് വിതരണം ചെയ്തു തുടങ്ങി. നിലവിൽ 137 കർഷകർക്കായി 99310 രൂപ നൽകി. നവംബർ 31 വരെ കൃഷിനാശം സംഭവിച്ച കർഷകർക്ക് അപേക്ഷ സമർപ്പിക്കാം.
പി.എ.ഷീന, ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷിവകുപ്പ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |