മഴ കാരണം പറിച്ചെടുത്ത കാപ്പിക്കുരു ഉണക്കാനാവാത്ത അവസ്ഥ
പാലക്കാട്: ഹൈറേഞ്ചിലെ കർഷകരുടെ പ്രധാന വരുമാനമാർഗമായ കാപ്പി കൃഷി പ്രതിസന്ധിയിൽ. കാപ്പിക്കുരു പഴുത്ത് വിളവെടുപ്പിന് പാകമായ സമയത്ത് ന്യൂനമദ്ദവും കാലവർഷവും ഇടതടവില്ലാതെ തുടരുന്നതാണ് മലയോര മേഖലയിലെ കാപ്പി കർഷകർക്ക് തിരിച്ചടിയാകുന്നത്. മഴ ഒഴിയാതെ നിൽക്കുന്നതും സൂര്യപ്രകാശം ഇല്ലാത്തതും കാരണം പറിച്ചെടുത്ത കാപ്പിക്കുരു ഉണക്കാനാവാത്ത അവസ്ഥയാണുള്ളത്.
തുടർച്ചയായി പെയ്യുന്ന മഴ കാപ്പിക്കുരു പറിക്കാൻ തടസമാകുന്നുണ്ടെന്ന് കർഷകർ പറയുന്നു. അട്ടപ്പാടിയിലെ നൂറുകണക്കിന് ഹെക്ടർ വരുന്ന കാപ്പിത്തോട്ടങ്ങളിൽ കാപ്പിക്കുരു പറിക്കാൻ കഴിയാതെ കൊഴിഞ്ഞു വീണ് നശിക്കുന്ന അവസ്ഥയുണ്ട്. അറബി ഇനത്തിൽ പെട്ട കാപ്പിയാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായത്. വിലയിടിവും കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അതിജീവിച്ച് കുരു ഉണക്കിയെടുത്താൽ തന്നെ പറിക്കൽ കൂലി പോലും ലഭിക്കുന്നിെല്ലന്ന് കർഷകർ പരാതിപ്പെടുന്നു. പ്രതിസന്ധിഘട്ടത്തിൽ കാപ്പി കർഷകരെ സഹായിക്കാൻ കോഫി ബോർഡ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ജില്ലയിലെ കാപ്പി കർഷകരുടെ ആവശ്യം.
നെല്ലിയാമ്പതിയിലെ തൊഴിലാളികൾക്കും ദുരിത ജീവിതം
തോട്ടം മേഖലയിലെ പാടികൾ പലതും കാലപ്പഴക്കം കാരണം ദ്രവിച്ചു തുടങ്ങിയിട്ടും അറ്റകുറ്റപ്പണികൾക്ക് പല സ്വകാര്യ എസ്‌റ്റേറ്റുകളും തയാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുവന്നതോടെ പാടികളിലെ തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, അവർ താമസിക്കുന്ന പാടികൾ നന്നാക്കാൻ ഒരു ശ്രമവുമില്ല. പാടികളുടെ ശോച്യാവസ്ഥ തോട്ടം തൊഴിലാളി യൂണിയനുകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. മഴ തുടർന്നാൽ ചോർന്നൊലിക്കുന്ന വീടുകളുടെ മേൽക്കൂര പ്ലാസ്റ്റിക് കൊണ്ട് മറച്ചാണ് തൽക്കാലം ചോർച്ച മാറ്റുന്നത്. തൊഴിൽ വകുപ്പ് അധികൃതർ എല്ലാ വർഷവും എസ്റ്റേറ്റ് പാടികൾ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടും ഒന്നും നടപ്പാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |