കുഴൽമന്ദം: രണ്ടാംവിള നെൽകൃഷിയ്ക്കായി മലമ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിടുന്നത് നവംബർ 15ൽ നിന്നും 25ലേക്ക് നീട്ടണമെന്ന് കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് കൊയ്‌തെടുക്കുന്നതിൽ വന്ന കാലതാമസം കൊണ്ടും രണ്ടാംവിളയ്ക്കുള്ള ഞാറ് മൂപ്പാകത്തതും ചില കർഷകർ ഇപ്പോഴും വിത്തുകൾ പാക്കുന്നതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കാഡാ കനാലുകൾ വൃത്തിയാക്കുന്നത് ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. കാലവർഷം ശക്തമാകുമെന്നുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വെള്ളം തുറന്നാൽ ഞാറ്റടി വെള്ളം മുങ്ങി ഞാറ് ചീഞ്ഞ്പോകുകയും ചെയ്യും. വെള്ളം അനാവശ്യമായി പാഴായി പോകുന്ന സ്ഥിതിയും ഉണ്ടാകും. ഇത്തരം സാഹചര്യത്തിൽ ഡാം തുറക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, മലമ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് നിവേദനം നൽകിയതായും കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി. ബോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |