പാലക്കാട്: കൊച്ചി- സേലം ദേശീയപാതയിലെ സിഗ്നലുകളുടെയും സർവീസ് റോഡുകളുടെയും അശാസ്ത്രീയ നിർമ്മാണംമൂലം ജനങ്ങൾ ദുരിതത്തിൽ. കൂട്ടുപാത ജംഗ്ഷൻ മുതൽ കൽമണ്ഡപം വരെയുള്ള ഭാഗങ്ങളിൽ അപകടവും ഗതാഗതക്കുരുക്കും പതിവാണ്. ചന്ദ്രനഗർ സിഗ്നലിലെ അപാകതയെ തുടർന്ന് ഫ്ലൈ ഓവറിന് സമീപം മൂന്നു മാസത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഉണ്ടായത്. സിഗ്നൽ കഴിഞ്ഞ് കൽമണ്ഡപം ജംഗ്ഷൻവരെ ഒന്നര കിലോമീറ്റർ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. വഴിയോരകച്ചവടക്കാർ, ഹോട്ടൽ, സൂപ്പർമാർക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്നുണ്ട്. സ്ഥാപനങ്ങളിൽ എത്തുന്ന ജനങ്ങളുടെ തിരക്കിന് പുറമെ റോഡോരങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്. കൂടാതെ അപകടങ്ങൾ ഉണ്ടാകുന്ന മരുതറോഡ് ഭാഗത്ത് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയാൽ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകും.
അപകടങ്ങൾക്ക് കാരണം റോഡിന്റെ വീതികുറവ്
ചന്ദ്രനഗർ ഫ്ലൈ ഓവർ നിലവിൽ വന്നശേഷം സർവീസ് റോഡിന്റെ വീതി കുറഞ്ഞതാണ് അപകടങ്ങൾക്കും ഗതാഗതകുരുക്കിനും പ്രധാന കാരണം. നിരവധി വാഹനങ്ങൾ പാലക്കാട് നിന്ന് വാളയാർ, പുതുശേരി, എലപ്പുള്ളി പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നത് ചന്ദ്രനഗർ മുതൽ കൂട്ടുപാതവരെയുള്ള വീതി കുറഞ്ഞ സർവീസ് റോഡിലൂടെയാണ്. ഇതിനു പുറമേയാണ് ബി.പി.എൽ, കൂട്ടുപാത ജംഗ്ഷനിലെ വാഹനത്തിരക്ക്. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗത്തേക്ക് വഴി രണ്ടായി പിരിയുന്ന ഇവിടെ മിക്കസമയങ്ങളിലും ഗതാഗതക്കുരുക്ക് പതിവാണ്. ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാൻ ബാരിക്കേഡ് സ്ഥാപിക്കാത്തതും നിയന്ത്രണമില്ലാതെ വാഹനങ്ങൾ പലദിശകളിൽനിന്ന് വരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
പരിശോധന ശക്തം
അപകടങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കാനായി സർവീസ് റോഡുകളിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ വൈകീട്ട് ആറിന് ശേഷം പരിശോധന ശക്തമാക്കിയിട്ടുണ്ട്. റോഡോരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.
എൻഫോഴ്സ് മെന്റ് ആർ.ടി.ഒ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |