ശ്രീകൃഷ്ണപുരം: ഒന്നിന് പിറകെ ഒന്നായി അടുത്തടുത്ത ദിവസങ്ങളിൽ മക്കളെ പോലെ സ്‌നേഹിച്ച രണ്ടു ഗജവീരന്മാരുടെ വിയോഗം മംഗലാംകുന്ന് ആന തറവാടിനെ കണ്ണീരിലാഴ്ത്തി. രാജനും ഗജേന്ദ്രനും ചെരിഞ്ഞത് നിരവധി ആന പ്രേമികളെയാണ് ദുഖത്തിലാക്കിയത്.
നിരവധി പട്ടങ്ങൾ നേടിയതും തല പൊക്കത്തിലും സ്വഭാവ ഗുണങ്ങളിലും പേരെടുത്തതുമായ ഗജവീരൻമായിരുന്ന ഗണപതിയും കർണ്ണനും ചിന്നം വിളിച്ചു വളർന്ന മംഗലാംകുന്ന് ആന തറവാട് മൂന്ന് ദിവസമായി ദുഃഖത്തിലാണ്. കർണ്ണൻ പിരിഞ്ഞു ഒരു വർഷം തികയും മുൻപേയാണ് രണ്ടു ഗജ വീരന്മാരുടെയും വിയോഗമുണ്ടായിരിക്കുന്നത്. ഗുരുവായൂർ ആനക്കോട്ട കഴിഞ്ഞാൽ സ്വകാര്യ വ്യക്തിക്ക് ഏറ്റവും കൂടുതൽ ആനകളുള്ളത് മംഗലാംകുന്നിലായിരുന്നു. 18 ആനകളുണ്ടായിരുന്ന ഇവിടെ ഇതോടെ ആനകളുടെ എണ്ണം ആറായി.
സോൺപൂർ ആന മേളയിൽ നിന്നായിരുന്നു ഇവിടേക്ക് ആനകളെത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിന് നിയന്ത്രണം വന്നതോടെ സോൺപൂരിൽ നിന്ന് കൊണ്ടു വരുന്നത് കുറഞ്ഞു. നാട്ടാന പരിപാലാന ചട്ടം പരിഷ്‌കരിച്ചതും ഉത്സവങ്ങൾക്ക് ആനയെഴുന്നെള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്തണങ്ങളും കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയും ആന പരിപാലനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും ഗുരുതര സാഹചര്യത്തിലും നിയന്ത്രണങ്ങൾ അതിജീവിച്ച് ഗജവീരന്മാർക്ക് അവശ്യമായ ഭക്ഷണവും കൃത്യമായ ഇടവേളകളിൽ മരുന്നും നൽകിയിരുന്നു. ഡോ.ഗിരിദാസിന്റെ നേതൃത്വത്തിൽ പരിശോധനയും പരിചരണവും നൽകി വന്നിരുന്നതായും ഉടമകളായ എം. എ. പരമേശ്വരനും, സഹോദരൻ ഹരിദാസ് എന്നിവർ പറഞ്ഞു.
മംഗലാംകുന്ന് തറവാട്ടിൽ ചെരിഞ്ഞത് നാല് ആനകൾ
ജില്ലയിൽ തന്നെ രണ്ടു വർഷത്തിനുള്ളിൽ ഏഴോളം ആനകൾ ചെരിഞ്ഞിട്ടുണ്ട്. ഇതിൽ നാല് ആനകൾ മംഗലാംകുന്ന് തറവാട്ടിലുള്ളവയാണ്. ജില്ലയിൽ മുപ്പതോളം വളർത്താനകൾ ഉള്ളതായാണ് കണക്ക്. കൂടുതൽ വളർത്താനകളുള്ളത് മംഗലാംകുന്ന് ആനതറവാട്ടിലും ചെർപ്പുള്ളശ്ശേരി എസ്.കെ സഹോദരമാർക്കുമാണ്. ആറ് ആനകൾ വീതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |