അട്ടപ്പാടി സന്ദർശിച്ച് മന്ത്രി വീണ ജോർജ്
സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടായ്മകൾ രൂപീകരിക്കും
അഗളി: അട്ടപ്പാടിയിൽ എല്ലാവർക്കും പോഷകാഹാരവും മാനസികാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പ്രദേശിക തലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് . ഇത്തരം കൂട്ടായ്മകളിലൂടെ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടി സന്ദർശിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ അട്ടപ്പാടിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിക്കും. അംഗൻവാടികൾ മുഖേന പ്രദേശവാസികളെ വിവിധ പദ്ധതികളുടെ ഭാഗമാക്കുകയാണ് സർക്കാർ ലക്ഷ്യം. അത് വഴി പദ്ധതികൾ കൃത്യമായി ഗുണഭോക്താവിലേക്ക് എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു. ആരംഭിക്കും. അട്ടപ്പാടിയിൽ ഉള്ളവർക്ക് അട്ടപ്പാടിയിൽ തന്നെ ചികിത്സ ഉറപ്പാക്കും. ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഗർഭിണികൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീർഘകാലടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കും. കോട്ടത്തറ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സംസ്ഥാന സർക്കാർ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് മേഖലയിൽ 2013 - 14 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന 45 ശിശുമരണങ്ങൾ നിലവിൽ 12 ൽ താഴെയാക്കി മാറ്റാൻ സാധിച്ചതെന്നും അട്ടപ്പാടി മേഖലയിൽ നിലവിൽ തുടരുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |