പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സസ്‌പെൻഡ് ചെയ്തു. കോങ്ങാട് ഒന്നാം വില്ലേജ് ഓഫീസിലെ കെ.ആർ. മനോജ്, ടി.ജി. പ്രസന്നൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കി. അറസ്റ്റിലായ ഇരുവരെയും തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് രണ്ടു പേരെയും തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി.
ചല്ലിക്കൽ സ്വദേശി കുമാരന്റെ കൈയിൽ നിന്ന് ഇരുവരും 55000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാൾ സ്ഥലത്തിന് പട്ടയം കിട്ടാൻ അപേക്ഷ നൽകിയിരുന്നു. രേഖകൾ ശരിയാക്കി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ വേണമെന്ന് കുമാരനോട് ഇവർ ആവശ്യപ്പെട്ടു. വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ 55,000 രൂപ നൽകാമെന്നേറ്റു. ബുധനാഴ്ച 5000 രൂപ നൽകിയ ശേഷം വിവരം വിജിലൻസിനെ കുമാരൻ അറിയിക്കുകയായിരുന്നു. ഇവർ മുമ്പും പലതവണ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി ഷംസുദ്ദീൻ, സബ് ഇൻസ്‌പെക്ടർ ബി. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |