അഗളി: അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ സന്ദർശകർക്കും സംഘടനകൾക്കും നിയന്ത്രണം ഏർപ്പെടുത്തി അട്ടപ്പാടി നോഡൽ ഓഫീസറായ ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. സമീപത്തായി ചില വ്യക്തികളും സംഘടനകളും ഊരുകളിൽ അനുമതിയില്ലാതെ അനധികൃതമായി പ്രവേശിച്ചു പ്രവർത്തങ്ങൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടിയെന്ന് സബ് കളക്ടർ അറിയിച്ചു. കഴിഞ്ഞമാസം ചാരിറ്റി പ്രവർത്തകനെന്ന പേരിൽ ഊരിലെത്തിയ ആൾക്കെതിരെ കേസെടുത്തിരുന്നു.
എത്തുന്നവർ അപേക്ഷ സർപ്പിക്കണം. ഈ അപേക്ഷകൾ അട്ടപ്പാടി ഹെൽത്ത് നോഡൽ ഓഫീസർ, ഐ.ടി.ഡി.പി ഓഫീസർ, ഡിവൈ.എസ്.പി എന്നിവർക്ക് കൈമാറും. തുടർന്ന് പ്രൊജക്ട് ഓഫീസർ വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ പൊലീസ്, ഹെൽത്ത് ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ലഭ്യമാക്കി അനുമതി നൽകുകയുള്ളൂ. അനുമതി നൽകുന്നതിന്റെ പകർപ്പ് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ, അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ, ഡിവൈ.എസ്.പി/ എ.എസ്.പി അഗളി എന്നിവർക്ക് കൈമാറും.
അപേക്ഷ സമർപ്പിക്കേണ്ടത് ഒരു മാസം മുമ്പെങ്കിലും
അട്ടപ്പാടി മേഖലയിലും പട്ടികവർഗ ഊരുകളിൽ സർവ്വേ, പഠനം, എക്സിബിഷൻ എക്സ്പോ, വീഡിയോ ഫോട്ടോഗ്രാഫി ചിത്രീകരണം, സന്ദർശനം, ക്യാമ്പ്, ഭക്ഷ്യക്കിറ്റ്, മരുന്ന് മറ്റ് അവശ്യവസ്തുക്കളുടെ വിതരണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഇനി നോഡൽ ഓഫീസറുടെ മുൻകൂർ അനുമതി വേണം. മേൽ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഒരുമാസം മുമ്പെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം.
വാക്സിനേഷൻ രണ്ട് ഡോസ്
കൊവിഡ് വാക്സിനേഷൻ രണ്ട് ഡോസ് എടുത്തവർക്കു മാത്രമേ പ്രവർത്തനങ്ങൾക്ക് അനുമതി നൽകൂ. കൂടാതെ വനമേഖലയിലുള്ള ഊരുകൾ സന്ദർശിക്കുന്നതിനും വനമേഖലയിൽ പ്രവേശിയ്ക്കുന്നതിനുമുള്ള അനുമതി വനംവകുപ്പിൽ നിന്ന് നേടണം. പട്ടികവർഗക്കാരുടെ അവകാശങ്ങൾക്കുമേൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടായാൽ കുറ്റക്കാർക്കെതിരെ 1989ലെ പട്ടികജാതി, പട്ടികവർഗക്കാർക്ക് നേരെയുള്ള അതിക്രമം തടയൽ നിയമം പ്രകാരം നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |