പാലക്കാട്: ഉത്പാദനം കൂടിയയോടെ വിലയിടിഞ്ഞ് പച്ചക്കറി. കിലോയ്ക്ക് 120 രൂപവരെ എത്തിയ തക്കാളിക്ക് ഇപ്പോൾ 10 രൂപയാണ് വില. ഒരാഴ്ച മുമ്പ് 15 രൂപയായിരുന്നു വില. കഴിഞ്ഞ മാസങ്ങളിൽ കിലോ 20 രൂപയ്ക്ക് ഒരു പച്ചക്കറിയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വെണ്ട, പടവലം, ചുരക്ക, വെള്ളരിക്ക, പയർ എന്നിവയ്ക്ക് 20 രൂപയാണുള്ളത്.
ബീറ്റ്‌റൂട്ട്, കുക്കുംബർ, ഇളവൻ, കപ്പ തുടങ്ങിയവയുടെ വില 25 രൂപയിലേക്ക് ചുരുങ്ങി. വലിയ വിലയുണ്ടായിരുന്ന ബീൻസിന് ഇപ്പോൾ 28 രൂപയായി. കിലോയ്ക്ക് 30 രൂപയുമായി കാബേജ്, ഉരുളക്കിഴങ്ങ്, ചേന, നാടൻ കുമ്പളം, കോളിഫ്ലവർ എന്നിവയുമുണ്ട്. 35 രൂപയാണ് മത്തങ്ങ വില. ഉള്ളിക്കും സവാളക്കും കൊത്തമരക്കും 40 രൂപയാണ് വില. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 220 മുതൽ 250 വരെ വിലയുണ്ടായിരുന്ന മുരിങ്ങ വരെ 150ലേക്ക് താഴ്ന്നു. നേന്ത്രപ്പഴം, പൂവൻപഴം, ഞാലിപ്പൂവൻ (50), റോബസ്‌റ്റ (32), കണ്ണൻപഴം, ചെറുപഴം (30) എന്നിങ്ങനെയാണ് പഴവില.
ഉയർന്ന ഉത്പാദനമാണ് വില കുറയാൻ കാരണം. അതുകൊണ്ടു തന്നെ വലിയതോതിലാണ് ജില്ലയിലെ മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഇക്കുറിയുണ്ടായില്ല. അതുകൊണ്ടുതന്നെ കൃഷി ചെയ്തത് ഭൂരിഭാഗവും വിള കിട്ടി. അനുകൂല സാഹചര്യം ഉണ്ടായതോടെ വിലയിടിയുകയും ചെയ്തു. വില കുറഞ്ഞതോടെ വിളവെടുപ്പുതന്നെ ഏറെ ചെലവേറിയതായി. പാകമായ പയർ പറിക്കുന്നതിന് ചാക്ക് ഒന്നിന് 70 രൂപയാണ് കൂലി. ഒപ്പം തൊഴിലാളികൾക്ക് ഭക്ഷണവും നൽകണം. വിളവെടുപ്പ് നടത്തിയ പയർ കൊണ്ടുപോകുന്നതിന് ഗതാഗത കൂലിയും കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിളവെടുപ്പ് നടത്തി നഷ്ടം വരുത്തിവെക്കാൻ കർഷകർ മടിക്കുകയാണ്.
വിലവിവരം
വഴുതനങ്ങ (45),
പാവയ്ക്ക (46),
കോവക്ക,
പച്ചക്കായ (50),
കൈതച്ചക്ക (55),
കാരറ്റ് (56),
ഇഞ്ചി,
നെല്ലിക്ക,
പച്ചമാങ്ങ (60),
കറിനാരങ്ങ (70),
ചെറുനാരങ്ങ (80),
ക്യാപ്സിക്കം (90),
പച്ചമുളക് (100),
വെളുത്തുള്ളി (120)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |