പാലക്കാട്: 'കൈയ്യിലുണ്ടായിരുന്ന പായ്ക്കറ്റ് ഭക്ഷണവും തീർന്നതോടെ രണ്ടുദിവസമായി അവൾ വല്ലതും കഴിച്ചിട്ട്. കുടിവെള്ളം മാത്രമാണ് ലഭിക്കുന്നത്. എംബസിയുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഇന്നലെ രാവിലെ വിളിച്ചപ്പോഴും പറഞ്ഞു'. യുക്രെയിനിൽ കുടുങ്ങികിടക്കുന്ന വടക്കഞ്ചേരി കണ്ണമ്പ്ര വടക്കുംമുറി സ്വദേശി ആഷ്ന ജീവ (21)യുടെ അമ്മ ലിജിയുടെ വാക്കുകളാണിത്.
കാർക്കീവ് നാഷണൽ യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർത്ഥിനിയായ ആഷ്ന നിലവിൽ യൂണിവേഴ്സിറ്റിയുടെ സമീപത്തെ മെട്രോ സ്റ്റേഷന്റെ അണ്ടർഗ്രൗണ്ടിലാണ് താമസിക്കുന്നത്. ഇവിടെ കുടിവെള്ളത്തിന് പൈപ്പ് ഉള്ളതാണ് ആഷ്ന അടക്കമുള്ള 40 വിദ്യാർത്ഥികളുടെ ഏക ആശ്വാസം. സാഹചര്യം മോശമായതിനിൽ അണ്ടർഗ്രൗണ്ട് പൂട്ടിയിട്ടിരിക്കുകയാണ്. എന്ന് നാട്ടിലേക്ക് വരാനാകുമെന്ന് അറിയില്ലെന്നും വീഡിയോ കോളിൽ വരുമ്പോഴെല്ലാം ആഷ്ന പറയുമെന്ന് അമ്മ പറഞ്ഞു. നിലവിൽ താമസിക്കുന്നിടത്ത് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതിനാൽ വീഡിയോകോൾ വഴി വിവരങ്ങളും മകളെ കാണാനും സാധിക്കുന്നതാണ് ഈ കുടുംബത്തിന്റെ ഏക ആശ്വാസം. ഈജിപ്റ്റിൽ ജോലി ചെയ്യുന്ന അച്ഛൻ ജീവാനന്ദനും മകളുമായി വീഡിയോകോൾ വഴി ആശയവിനിമയം നടത്താറുണ്ട്. അച്ഛനും അമ്മയും നൽകുന്ന ആത്മവിശ്വസത്തിലാണ് ആഷ്ന ഓരോദിവസവും കഴിച്ചുകൂട്ടുന്നത്.
2019 ലാണ് ആഷ്ന യുക്രെയിനിലേക്ക് പഠനത്തിനായി പോയത്. യുദ്ധം ഉണ്ടാകുമെന്ന് മുന്നയിപ്പ് ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് വരാൻ തയ്യാറെടുത്തെങ്കിലും പരീക്ഷ അടുത്തതിനാൽ യൂണിവേഴ്സിറ്റിൽ അനുമതി കിട്ടിയിരുന്നില്ല. ഇതോടെയാണ് യുദ്ധഭൂമിയിൽ ആഷ്നയും കൂട്ടുകാരും കുടുങ്ങിയത്. മാതാപിതാക്കളോടൊപ്പം ആഷ്നയുടെ ഇരട്ട സഹോദരങ്ങളായ ആദിൻ ജീവയും അനുഷ്‌ക ജീവയും വൈകാതെ ചേച്ചി വീട്ടിൽ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |