പാലക്കാട്: കഴിഞ്ഞ രണ്ടരമാസക്കാലമായി ധോണി ജനവാസമേഖലയിൽ ഭീതി പടർത്തിയ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ 3.30നാണ് ലിജി ജോസഫിന്റെ വീട്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. ലിജി ജോസഫിന്റെ വീട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടുതവണ പുലി വന്നിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കൂട്ടിൽ നിന്ന് ഒരു കോഴിയെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. ഇന്നലെയും കോഴിയെ പിടിക്കാൻ വന്നപ്പോഴാണ് പുലി കുടുങ്ങിയത്.
അതേസമയം പുലികൂട് നീക്കുന്നതിനിടെ വാർഡ് മെമ്പർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പുതുപ്പരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെയാണ് പുലി മാന്തിയത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉണ്ണികൃഷ്ണന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുലി കുടുങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്ടറിൽ പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. പിന്നീട് മൃഗഡോക്ടറുടെ വിശദമായ പരിശോധനയ്ക്കു ശേഷം പുലിയെ പറമ്പിക്കുളത്തെ വനത്തിലേക്ക് വിടാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ധോണിയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 ഇടങ്ങളിലാണ് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |