ജില്ലയിൽ നശിച്ചത്- 10.22 ഹെക്ടർ കൃഷി
നാശം സംഭവിച്ച കർഷകർ - 140
പാലക്കാട്: കനത്ത വേനൽ മഴയിലും ശക്തമായ കാറ്റിലും കഴിഞ്ഞ പത്തുദിവസത്തിനിടെ ജില്ലയിൽ 86.43 ലക്ഷം രൂപയുടെ കൃഷിനാശം. ഏപ്രിൽ ഒന്നുമുതൽ പത്തുവരെയുള്ള കൃഷിവകുപ്പിന്റെ കണക്കുപ്രകാരമാണിത്. ആകെ 10.22 ഹെക്ടർ കൃഷിയാണ് നശിച്ചത്. 140 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഓണത്തിന് വിളവെടുക്കാനുള്ള പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിയാണ് കൂടുതലായി നശിച്ചിട്ടുള്ളത്. കൂടാതെ ജാതിക്ക, വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയ്ക്കും വിവിധ പ്രദേശങ്ങളിലായി ചെറിയതോതിൽ നാശം സംഭവിച്ചിട്ടുണ്ട്. ആലത്തൂർ, കൊല്ലങ്കോട്, കുഴൽമന്ദം, ചിറ്റൂർ മേഖലകളിലാണ് നെൽകൃഷിയിൽ അധികം നാശം സംഭവിച്ചതെന്ന് കൃഷിവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വാഴ, തെങ്ങ് എന്നിവയിൽ കൂടുതൽ നാശംസംഭവിച്ചത് മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, അഗളി, ഷൊർണൂർ തുടങ്ങിയ മേഖലകളിലുമാണ്.
ഇതിന് മുമ്പ് കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലുണ്ടായ കാറ്റിലും മഴയിലുമാണ് ജില്ലയിൽ കനത്ത കൃഷിനാശം ഉണ്ടായത്. ഈ മാസങ്ങളിലായി 331.12 ഹെക്ടർ കൃഷി കൃഷിനശിച്ചു. ഇതിൽ 868.19 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ജൂലായിൽ 222.6 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇതിൽ 939 കർഷകരിലായി 602.63 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആഗസ്റ്റിൽ 108.52 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇതിൽ 361 കർഷകരിലായി 265.56 ലക്ഷം രൂപയുടെ നാശം സംഭവിച്ചു. വിവിധ കാർഷിക വിളകളിലായി 1,300 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്.
നഷ്ടപരിഹാരം ലഭ്യമാക്കണം
കാറ്റും മഴയും മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. മിക്കകർഷകരും കടമെടുത്താണ് പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾ ചെയ്യുന്നത്. പെട്ടെന്നുണ്ടാകുന്ന മഴയും കാറ്റും കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. വിളവെടുപ്പിന് പാകമായ കൃഷികളാണ് ഇത്തരത്തിൽ നശിക്കുന്നത്. അതിനാൽ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |