പാലക്കാട്: കൊവിഡ് വ്യാപനവും പ്രതിസന്ധികളും കുറഞ്ഞ സാഹചര്യത്തിൽ സമ്പൽ സമൃദ്ധിയുടെ പൊൻകണിയായ വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. കൊവിഡ് മാനദണ്ഡങ്ങളെല്ലാം നീങ്ങയതോടെ വീണ്ടുമൊരു വിഷുപുലരി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. കൊവിഡ് പിടിമുറുക്കിയതിനുശേഷം നിയന്ത്രണങ്ങൾ ഇല്ലാത്ത വിഷുക്കാലമാണിത്. വിഷു തലേന്നായ ഇന്ന് വിഷുക്കോടി, പടക്കം, പഴവർഗ്ഗങ്ങൾ, പച്ചക്കറി, കണി ഒരുക്കാനുള്ള മറ്റു സാധനങ്ങൾ എന്നിവ വാങ്ങാൻ ജനങ്ങളെത്തുന്നതോടെ നഗരത്തിലെ നിരത്തുകളെല്ലാം കൂടുതൽ സജീവമാകും.
നഗരത്തിൽ വിഷു പിപണികൾ ഒരാഴ്ച മുമ്പേ ഉണർന്നു. ഒരു ഇടവേളയ്ക്കു ശേഷം വിപണികൾ സജീവമായതിന്റെ സന്തോഷത്തിലാണ് വ്യാപാരികളും. കൂടാതെ പടക്കം, കണിക്കൊന്ന എന്നിവ ഉൾപ്പെടെയുള്ള വഴിയോര കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ സബ്സിഡി ചന്തകളും ആരംഭിച്ചിട്ടുണ്ട്.
വിഷുചന്തകൾ സജീവം
വിഷു, ഈസ്റ്റർ, റംസാൻ എന്നീ ഉത്സവകാലത്ത് ജനങ്ങൾക്ക് വിലക്കുറവിന് ആശ്വാസം നൽകാൻ 53 ചന്തകളാണ് ജില്ലയിൽ തുടങ്ങിയിരിക്കുന്നത്. സബ്സിഡി ഒഴികെയുള്ള മറ്റ് സാധനങ്ങൾക്കും പൊതുവിപണിയെ അപേക്ഷിച്ച് പത്തു മുതൽ 30 ശതമാനംവരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ വിപണകേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സഹകരണ സംഘങ്ങൾ, സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയാണ് ചന്തകൾ ഒരുക്കിയിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ 40 ചന്തകളും 13 ത്രിവേണി സ്റ്റോറുകളും ഉത്സവ വിപണന മേളകളായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സഹകരണ സംഘങ്ങളുടെ പടക്കച്ചന്തകളും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |