പാലക്കാട്: ജില്ലയിലെ തെരുവോരങ്ങളിലും റോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ പ്രജനന നിയന്ത്രണംവഴി ഘട്ടംഘട്ടമായി തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും നായ്ക്കളുടെ എണ്ണത്തിന് കാര്യമായ കുറവൊന്നുമില്ല. നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ മിക്കയിടങ്ങളിലും നായ്ക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. ആനക്കര, കപ്പൂർ മേഖലകളിലാണ് നിലവിൽ നായ്ക്കളുടെ ശല്യംരൂക്ഷം. കഴിഞ്ഞ മൂന്നുമാസത്തിനിടെ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അൻപതിലേറെ പേർക്കാണ് കടിയേറ്റത്. ഇതിലേറെയും കുട്ടികളും സ്ത്രീകളുമാണ്. പകൽസമയത്തുപോലും വഴിയിലൂടെ നടക്കാൻ കഴിയാതെ പൊറുതിമുട്ടുകയാണ് ജനം. തെരുവ് നായ്ക്കളുടെ ശല്യം ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ അപകടഭീഷണിയാകുന്നത്. വാഹനത്തിനു കുറുകെ നായ്ക്കൾ ചാടിവീഴുകയും പിന്തുടർന്ന് ഓടുകയും പതിവാണെന്നാണ് യാത്രക്കാർ പറയുന്നു. ജില്ലയിൽ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. പോക്കറ്റ് റോഡുകളിലാണ് നായ്ക്കളുടെ ശല്യം കൂടുതൽ. തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടി ഊർജ്ജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇതുവരെ വന്ധ്യകരിച്ചത് 46142 നായ്ക്കളെ
എ.ബി.സി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 46142 നായ്ക്കളെയാണ് വന്ധ്യകരിച്ചത്. ജില്ലയിൽ പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് എ.ബി.സി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയുടെ തുക ഉപയോഗിച്ചാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. നായ്ക്കളെ പിടിച്ച് വന്ധ്യകരിച്ചശേഷം ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി പിടിച്ച സ്ഥലത്തുതന്നെ വിടുകയും ചെയ്യും.
പേവിഷബാധ കുത്തിവയ്പ്പ് നൽകിയത് 60000 നായ്ക്കകൾക്ക്
വന്ധ്യംകരണത്തിന് പുറമെ വളർത്തുനായ്ക്കൾക്ക് ഉൾപ്പെടെ ജില്ലയിൽ ഈ വർഷം ഇതുവരെ 60000 നായ്ക്കൾക്കാണ് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും വാക്സിനേഷൻ ലഭ്യമാണ്. മൂന്നുമാസത്തിൽ കൂടുതൽ പ്രായമുള്ള വളർത്തു നായ, പൂച്ച എന്നിവയ്ക്ക് 15 രൂപ നിരക്കിൽ പ്രതിരോധ കുത്തിവയ്പ്പും സർട്ടിഫിക്കറ്റും നൽകും.ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്.
യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന നടപടികൾ പുരോഗതിയിൽ
പട്ടാമ്പി, തൃത്താല പ്രദേശത്ത് ഒറ്റപ്പാലത്തുള്ള യൂണിറ്റ് സംഘമാണ് പ്രവർത്തിക്കുന്നത്. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കിൽ 13 ബ്ലോക്കുകളിലും യൂണിറ്റുകൾ സ്ഥാപിക്കണം. നിലവിൽ പട്ടാമ്പിയിൽ യൂണിറ്റ് നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പട്ടാമ്പിയിലും നടപടികൾ പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ കുറവും വലിയ പ്രശ്നമാണ്. ഒരു യൂണിറ്റിൽ രണ്ട് ഡോക്ടർമാർ വീതം 13 ബ്ലോക്കുകൾക്കായി 26 ഡോക്ടർമാർ വേണം. നിലവിലെ അഞ്ച് യൂണിറ്റുകളിൽ പാലക്കാട് മാത്രമാണ് രണ്ട് ഡോക്ടർമാരുള്ളത്. മറ്റ് യൂണിറ്റുകളിൽ ഒരോ ഡോക്ടർമാരാണുള്ളത്. നാല് കാച്ചർമാർ വേണ്ടിടത്ത് ഒറ്റപ്പാലത്ത് മൂന്നുപേരെയുള്ളൂ.
ഡോ. ഗുണാതീത, ചീഫ് വെറ്റിനറി ഓഫീസർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |