പാലക്കാട്: പീനൽ ഡെമറേജ് നടപ്പാക്കിയതോടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ചരക്ക് വരവ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞമാസം ആകെ ഏഴ് ദിവസം മാത്രമാണ് സ്റ്റേഷനിലേക്ക് ചരക്ക് വന്നതെന്ന് പാലക്കാട് റെയിൽവേ ഗുഡ്സ് ഷെഡ് ക്ലിയറിംഗ് ആൻഡ് ഫോർവേഡിംഗ് ഏജൻസി അസോസിയേഷൻ പ്രസിഡന്റ് എ.മുഹമ്മദ് യൂനുഫ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രവരി 12 മുതലാണ് റെയിൽവേ പീനൽ ഡെമറേജ് നടപ്പാക്കിയത്.
വാഗണിൽ ചരക്ക് വന്നാൽ അവ ഇറക്കുന്നതിന് അഞ്ച് മുതൽ ഒമ്പത് മണിക്കൂർ വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഈ സമയം കഴിഞ്ഞാൽ ഒരു വാഗണിന് മണിക്കൂറിന് 150 രൂപ ഡെമറേജായി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഫെബ്രവരി 12 മുതൽ ഡെമറേജ് സമയം മൂന്ന് മണിക്കൂറായി വെട്ടി ചുരുക്കി. മാർച്ച് 23, ഏപ്രിൽ 12 തീയതികളിൽ റെയിൽവേ ഇറക്കിയ ഉത്തരവ് പ്രകാരം പീനൽ ഡെമേറജ് ഒരു വാഗണിന് മണിക്കൂറിൽ ആറ് ഇരട്ടി വർദ്ധിപ്പിച്ച് 900 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
രാവിലെ ആറ് മുതൽ രാത്രി പത്തുവരെയാണ് നിലവിലെ പ്രവൃത്തിസമയം. 24 മണിക്കൂറും പണിയെടുക്കാനാണ് ഏപ്രിൽ 12ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. 24 മണിക്കൂറും പണിയെടുക്കണമെന്നത് സർക്കാറിന്റെ ചുമട്ടുതൊഴിലാളി നിയമത്തിന് വിരുദ്ധമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. ഭീമമായ സംഖ്യ പീനൽ ഡെമറേജായി റെയിൽവേയ്ക്ക് നൽകി വാഗൺ വഴി ചരക്ക് കൊണ്ടുവരാൻ കമ്പനിക്കാരും തയാറല്ല.
കാർഷികാവശ്യങ്ങൾക്കുള്ള വളം കൊണ്ടുവരുന്ന വാഗണുകളെ പീനൽ ഡെമറേജിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കിയ ഉത്തരവിൽ ഇവയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ഫാക്ട്, ഇഫ്‌കോ കമ്പനി അധികൃതർ റെയിൽവേയെ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. രാവിലെ എത്തുന്ന വാഗണിൽനിന്ന് മാത്രമേ റെയിൽവേ അനുവദിച്ച സമയത്തിനുള്ളിൽ ചരക്ക് ഇറക്കി കാലിയാക്കാൻ കഴിയൂ. ഉച്ചക്ക് ശേഷമോ വൈകീട്ടോ എത്തുന്ന വാഗണുകളിൽ നിന്ന് ഇതിന് കഴിയാറില്ലെന്ന് ഈ മേഖലയിലെ കരാറുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |