വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിലെ അപകടവളവായ കരിപ്പാലിയിൽ ഞായറാഴ്ച നടന്നതുൾപ്പെടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അപകടങ്ങളിൽ പൊലിഞ്ഞത് 17 ജീവൻ. പരിക്കേറ്റവർ ഇതിന്റെ പത്തിരട്ടിയോളം വരും. ഓരോ അപകടങ്ങളുണ്ടാകുമ്പോഴും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും ഒന്നും ചെയ്യാറില്ല. മഴ ഒന്നു ചാറുമ്പോഴേക്കും വാഹനങ്ങൾ റോഡിൽ തെന്നി നിയന്ത്രണം തെറ്റുകയാണെന്ന് പ്രദേശവാസിയായ ജോ മറ്റപ്പള്ളി പറഞ്ഞു. നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ വളവിൽ കാഴ്ചമറച്ച് നിൽക്കുന്ന മാവ് 20 അടിയോളം ഉയരത്തിൽ വെച്ച് വെട്ടിമാറ്റിയെങ്കിലും ബാക്കിയുള്ള ഭാഗം കാഴ്ചമറച്ച് തന്നെ നിൽക്കുകയാണ്. ഇതിനുപുറമെ റോഡരികിലുള്ള അനധികൃത നിർമ്മാണവും കാഴ്ച മറയ്ക്കുന്നുണ്ട്.
മോട്ടോർവാഹന വകുപ്പിന്റെ ബ്ലാക്ക് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് കരിപ്പാലി വളവ്. എന്നാൽ ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും ഒരുക്കിയിട്ടുമില്ല.
വിശദമായ പരിശോധന ഇന്ന്
ഞായറാഴ്ച നടന്ന അപകടത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയതിൽ നിന്ന് റോഡിന്റെ ചെരിവിലുള്ള ഏറ്റക്കുറച്ചിലാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ഇന്ന് വിശദമായ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം ആർ.ടി.ഒ എം.കെ.ജയേഷ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |