ചിറ്റൂർ: സംസ്ഥാനത്ത് പച്ച തേങ്ങയുടെ വില കൂപ്പുകുത്തുന്നു. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി 15 മുതൽ 18-20 രൂപ വരെ വില ലഭിച്ചിരുന്ന പച്ച തേങ്ങയ്ക്ക് ഇപ്പോൾ ലഭിക്കുന്നത് ഒമ്പത് രൂപയിലും താഴെയാണ്. അതിർത്തി പ്രദേശങ്ങളിലേയും തമിഴ്നാട്ടിലേയും വ്യാപാരികളെയാണ് ഇവിടുത്തെ കേരകർഷകർ കൂടുതലായും ആശ്രയിക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യാപാരികൾ കർഷകരെ വലിയ തോതിൽ ചൂഷണം ചെയ്യുകയാണെന്ന് കർഷകർ ആരോപിക്കുന്നു. വിലയിൽ കുറവ് മാത്രമല്ല കർഷകരെ ബാധിക്കുന്നത് വ്യാപാരികൾക്ക് 100 തേങ്ങ എണ്ണി കൊടുക്കുമ്പോൾ 20 നാളികേരമെങ്കിലും പൊടി (ചെറുത്) തേങ്ങയായി കണക്കാക്കും. ഇതിന്റെ വില നേർപകുതിയായാണ് കണക്കാക്കുന്നത് . (രണ്ടു തേങ്ങക്ക് ഒരു തേങ്ങയുടെ വിലയേ ലഭിക്കൂ). ഏറ്റവും ചെറിയ തേങ്ങ വെറുതെയും കൊടുക്കണം. മിക്ക വ്യാപാരികളും ഇപ്പോൾ പുതിയ രീതിയിലാണ് ചൂഷണം ചെയ്യുന്നത്. 100 തേങ്ങയ്ക്ക് 10 തേങ്ങ ഫ്രീയായി കൊടുക്കണെമെന്ന് കർഷകർ പറഞ്ഞു. വയൽ വരമ്പിലും തോട്ടങ്ങളിലും മൂപ്പെത്തിയ തേങ്ങ തനിയേ വീഴുമെങ്കിലും അത് കണ്ടവരൊക്കെ എടുത്തു കൊണ്ടുപോകുന്ന സ്ഥിതിയാണ് പല പ്രദേശങ്ങളിലും ഉള്ളത്.
നാട്ടുകാരായ തെങ്ങുകയറ്റ തൊഴിലാളികളെ കൊണ്ടു തേങ്ങ ഇടാൻ തെങ്ങൊന്നിനു 70 രൂപയിൽ കൂടുതൽ കൊടുക്കണം. കിട്ടുന്ന നാളികേരത്തിന്റെ പകുതി വില കൂലിയായി തന്നെ കൊടുക്കേണ്ടിവരും. ഇട്ട നാളികേരം തല ചുമടായിട്ടോ വാഹനത്തിലോ കടത്തി വീട്ടിലെത്തിക്കാൻ കൂലി വേറെയും കൊടുക്കണം. നാളികേരത്തിന്റെ വിലതകർച്ച കൂടുതൽ തെങ്ങുള്ള കർഷകരെ മാത്രമല്ല, 5 ഉം 10 ഉം തെങ്ങുള്ള വീടുകളേയും ബാധിക്കുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കൽ നാളികേരം ഇറക്കി സ്വന്തം ആവശ്യത്തിനുള്ള എണ്ണയ്ക്കും പാചകത്തിനും കഴിച്ച് ബാക്കി നാളികേരം കടയിൽ കൊടുത്താൽ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിക്കാനുള്ള പണം ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കൂലി ചെലവും ചെറിയ തേങ്ങ, വലിയ തേങ്ങ എന്നിവ തിരിച്ച് വിലയിട്ടാൽ നാളികേരകർഷകന് ഒന്നും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പച്ച തേങ്ങയുടെ വില തകർച്ചയിൽ നിന്നും വ്യാപാരികളുടെ ചൂഷണത്തിൽ നിന്നും നാളികേരകർഷകരെ രക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നല്ലേപ്പിള്ളിയിലെ നാളികേര കർഷകനായ വി.രാജൻ ആവശ്യെപെട്ടു.
നല്ലേപ്പിള്ളി അരണ്ടപ്പള്ളത്തെ കർഷകനായ വി.രാജന്റെ പറമ്പിൽ കൂട്ടിയിട്ടിരിക്കുന്ന പച്ച തേങ്ങ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |