വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കരിപ്പാലി വളവിലെ കാഴ്ചമറയ്ക്കുന്ന മരച്ചില്ലകളും ഉണങ്ങിയ മരക്കുറ്റിയും മാറ്റി. വടക്കഞ്ചേരി ഭാഗത്തുനിന്ന് വരുമ്പോൾ വളവിൽ ഇടതുവശത്ത് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരച്ചില്ലകളും ഉണങ്ങിയ മാവിന്റെ കുറ്റിയുമാണ് നീക്കിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ഇവ മാറ്റിയത്.
ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും പൊളിച്ചു.
ഇപ്പോൾ വളവിനപ്പുറത്തു നിന്നുള്ള വാഹനങ്ങൾ ദൂരെ നിന്ന് കാണാനാകും. വണ്ടാഴി പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തീർത്ഥാടക സംഘങ്ങളുടെ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയവും മതിയായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വളവിൽ റോഡിന്റെ ചെരിവ് കൂടുതലായിതിനാൽ വടക്കഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡിന്റെ വലതു വശത്തേക്ക് നിരങ്ങിപ്പോകുന്നതായി എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |