നെന്മാറ: ഏറെ പ്രതീക്ഷയോടെ ഒന്നാംവിള നെൽകൃഷിക്ക് പകരം നീർവാർച്ചക്കുള്ള ചാലുകൾ ഒരുക്കി കടുത്തവേനൽ വകവയ്ക്കാതെ പാവയ്ക്ക കൃഷിയിറക്കിയ കർഷകരെ ദുരിതത്തിലാക്കി വിലയിടിവ് തുടരുന്നു. കടുത്ത വേനലിൽ വെള്ളം കോരിയും പമ്പ് ചെയ്തും കിലോയ്ക്ക് 10000 രൂപ വിലവരുന്ന ഹൈബ്രീഡ് ഇനത്തിൽപ്പെട്ട പാവയ്ക്ക വിത്തുകൾ നട്ടാണ് മയിലിന്റെയും കീടങ്ങളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിച്ച് കർഷകർ വിളവെടുപ്പു വരെയെത്തിച്ചത്.
മഴ ഇല്ലാത്തതിനെ തുടർന്ന് ഉല്പാദന കുറവ് ഉണ്ടായതിനു പുറമേ വില കുറഞ്ഞതാണ് കർഷകർക്ക് കൂടുതൽ തിരിച്ചടിയായത്. തൃശൂർ, ആലപ്പുഴ, എറണാകുളം, പെരുമ്പാവൂർ തുടങ്ങിയ വിപണികളിൽ നിന്നും സംഭരിക്കാൻ എത്താറുള്ള വാഹനങ്ങളും വിലയിടിവിനെ തുടർന്ന് വരുന്നത് കുറഞ്ഞു. പ്രാദേശിക വിപണിയിൽ മുച്ചക്ര വാഹനങ്ങളിൽ 3.5 കിലോ 100 രൂപ എന്ന നിരക്കിലാണ് നിലവിൽ വില്പന നടത്തുന്നത്. കടകളിൽ 27- 30 രൂപയ്ക്കുമാണ് വില്പന നടക്കുന്നത്.
ഒരേക്കറിൽ പതിവിന് വിപരീതമായി 300ലധികം കിലോഗ്രാമിന്റെ വിളവ് കുറവാണ് ഓരോ തവണ വിളവ് എടുക്കുമ്പോഴും ഉണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു. ഒരു ടണ്ണിലധികം പാവയ്ക്ക സാധാരണ ലഭിക്കാറുള്ളത് കാലാവസ്ഥമാറ്റം മൂലം 600- 700 കിലോയായി കുറഞ്ഞിട്ടുണ്ട്. 40000- 50000 രൂപ വരെ ഒരേക്കറിന് പാട്ടവും നൽകി പന്തലും കൂലിയുമായി നല്ലൊരു തുക ചെലവാക്കിയാണ് കർഷകർ പച്ചക്കറി കൃഷി ചെയ്തിട്ടുള്ളത്.
എന്നാൽ പയർ, പടവലം, മുളക് തുടങ്ങിയവയുടെ വിലയാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കർഷകരെ പിടിച്ചു നിർത്തുന്നത്. ജില്ലയിൽ വിത്തനശ്ശേരി, എലവഞ്ചേരി, അയിലൂർ എന്നിവിടങ്ങളിൽ വ്യാപകമായി ഒന്നാംവിള നെൽകൃഷിക്കു പകരമായി പച്ചക്കറി കൃഷിയാണ് കർഷകർ ചെയ്തിട്ടുള്ളത്. വി.എഫ്.പി.സി.കെ വഴിയുള്ള വിപണനം ഉണ്ടെങ്കിലും തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള അമിതമായ ഉല്പാദനം വരവാണ് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
കിലോയ്ക്ക് 22 രൂപ
ആദ്യം വിളവെടുത്തവ വിപണിയിൽ എത്തിച്ചാൽ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും കിലോയ്ക്ക് 22 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാസം 48- 58 വരെ വില ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്ന് പാവയ്ക്കയുടെ വരവ് കൂടിയതോടെ വില ഇനിയും താഴുമെന്നാണ് കർഷകരുടെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |