കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ദേവസ്വത്തിന് കീഴിൽ ക്ഷേത്രത്തിന് കൈവശമുള്ള 13.29 ഏക്കർ ഭൂമിയുടെ നികുതി അടയ്ക്കാൻ റവന്യൂ അധികൃതർ തടസം നിൽക്കുന്നതായി ക്ഷേത്രം അധികൃതരുടെ പരാതി. 2008-ന് ശേഷം നികുതി അടയ്ക്കാൻ സാധിക്കാത്തതിനാൽ ഈ ഭൂമി ഉപയോഗിക്കാൻ ക്ഷേത്രത്തിന് നിലവിൽ സാധിക്കുന്നില്ല. നികുതിയടച്ച് ഉടമസ്ഥാവകാശം ലഭ്യമാക്കാൻ റവന്യൂ വകുപ്പ് അധികൃതർ തടസം നിൽക്കുകയാണെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.
നിലവിൽ ഭൂമിയിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്നിരിക്കെ നികുതി സ്വീകരിക്കാൻ റവന്യൂ അധികൃതർ മടി കാണിക്കുന്നതായാണ് ക്ഷേത്രം ഭാരവാഹികളുടെ പരാതി. 2008 വരെ ഭൂമിയുടെമേൽ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ തുടർന്ന് നികുതി അടയ്ക്കാൻ ക്ഷേത്രം അധികൃതർ എത്തുമ്പോൾ 13.29 ഏക്കറിന് നികുതി സ്വീകരിക്കില്ലെന്നും പത്ത് ഏക്കറിന് അടുത്തുമാത്രമേ ഉള്ളെന്നും അധികൃതർ പറയുന്നത്.
ഇതുസംബന്ധിച്ചു 2019-ൽ ക്ഷേത്രം ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയും തുടർന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. കളക്ടർ ഒറ്റപ്പാലത്തുള്ള ഭൂരേഖാ തഹസിൽദാർക്ക് നിർദ്ദേശം കൈമാറുകയും ചെയ്തു. എന്നാൽ രണ്ടുവർഷമായി ഭൂരേഖാ തഹസിൽദാരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ക്ഷേത്രം അധികൃതർ സന്ദർശനം നടത്തി
ഫയലിൽ തീർപ്പ് കല്പിക്കാനോ കോടതിയുടെ ഉത്തരവും കളക്ടറുടെ നിർദ്ദേശവും നടപ്പിലാക്കാതെ നിരുത്തരവാദപരമായ സമീപനമാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നത്. വിഷയം സംബന്ധിച്ച് ക്ഷേത്രം അധികൃതർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വള്ളൂർ രാമകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളായ കുമാര ഗുപ്തൻ, അജിത്ത് പ്രസാദ്, എം.സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ സവിത, സുരേഷ് ബാബു, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ശശികാന്ത് എന്നിവർ എം.ആർ.മുരളിയോടൊപ്പം ഉണ്ടായിരുന്നു.
പരാതി നൽകും
ക്ഷേത്ര ഭൂമിക്ക് ഉടമസ്ഥാവകാശത്തിന് റവന്യൂ വകുപ്പ് അധികൃതർ തടസം നിൽക്കുകയാണ്. നിലവിൽ ഭൂമിയിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ നികുതി സ്വീകരിക്കാൻ റവന്യൂ അധികൃതർ തയ്യാറാകത്ത നടപടിക്കെതിരെ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകും.
എം.ആർ.മുരളി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്.
2007ൽ നടന്ന റീ സർവ്വേയ്ക്കു ശേഷം എൻട്രിയിലും ബി.ടി.ആറിലും വന്ന അപാകതയാണിത്. വിഷയം ഒറ്റപ്പാലം താലൂക്ക് സബ് ഡിവിഷനിൽ ഉൾപ്പെട്ടതിനാൽ താലൂക്ക് ഓഫീസിൽ നിന്നാണ് നടപടി ഉണ്ടാകേണ്ടത്.
ബിന്ദു കൃഷ്ണ, വില്ലേജ് ഓഫീസർ, കടമ്പഴിപ്പുറം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |