പാലക്കാട്: കൊവിഡ് വ്യാപനം കുറഞ്ഞതിനുശേഷം പ്രതിരോധ കുത്തിവെയ്പ്പിന് വിമുഖത കാണിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് ഉറപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ജില്ലയിൽ വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള 72 ദിവസം സർക്കാർ ആശുപത്രികളിലൂടെ 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് ലഭിക്കും. ആദ്യദിനം ജില്ലയിൽ 34 കേന്ദ്രങ്ങളിൽ ബൂസ്റ്റർ നൽകി. സംസ്ഥാനത്ത് നേരത്തേതന്നെ കൊവിഡ് വാക്സിനും ബൂസ്റ്ററും സൗജന്യമായി നൽകിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികത്തിന്റെ ഭാഗമായാണ് പ്രത്യേക കാമ്പെയിൻ ആരംഭിച്ചിരിക്കുന്നത്.
ജില്ലയിൽ ഇതുവരെ 172198 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. രണ്ടു ലക്ഷം പേർ ഇനിയും ബൂസ്റ്റർ എടുക്കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണക്ക്. ആരോഗ്യ പ്രവർത്തകർ അടക്കമുള്ള കൊവിഡ് മുന്നണിപ്പോരാളികളിൽ ഭൂരിഭാഗവും ബൂസ്റ്റർ ഡോസ് എടുത്തിട്ടുണ്ട്.
ബൂസ്റ്റർ എടുക്കാൻ മടി
സാധാരണക്കാരാണ് ബൂസ്റ്റർ എടുക്കാൻ മടികാണിക്കുന്നത്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണം അയഞ്ഞതും ഭീതി ഒഴിവായതുമാണ് ജനങ്ങൾക്ക് ബൂസ്റ്ററിനോടുള്ള വിമുഖതയ്ക്ക് കാരണം. കൂടാതെ കൊവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കിയതും ആളുകൾക്ക് ബൂസ്റ്ററിനോടുള്ള താത്പര്യം കുറയാൻ കാരണമായിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പല ആശുപത്രികളിലും ബൂസ്റ്റർ ഡോസ് ഉണ്ടെങ്കിലും ആളുകൾ എത്തുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഇത് മറികടക്കാൻ ആശാപ്രവർത്തകർ അടക്കമുള്ള ആരോഗ്യപ്രവർത്തകരിലൂടെ കാമ്പെയിൻ നടത്തും. പരമാവധി പേരെ ആശുപത്രിയിലെത്തിച്ച് ബൂസ്റ്റർ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |