ഷൊർണൂർ: കർക്കടകം ഔഷധക്കഞ്ഞിയുടെ കാലമാണ്. ഔഷധക്കഞ്ഞിക്ക് ഉപയോഗിക്കുന്ന നവര അരി ഒരുകിലോയ്ക്ക് 80 മുതൽ 200 രൂപവരെയാണ് വിപണി വില. പക്ഷേ, കർഷകന് ലഭിക്കുന്നത് മാർക്കറ്റ് വിലയുടെ നാലിൽ ഒന്നുമാത്രം. നേരത്തെ വാണിയംകുളം, ചളവറ പ്രദേശത്തുള്ള പലകർഷകരും നവര കൃഷിചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വള്ളുവനാടൻ മേഖലയിൽ നവര കൃഷിചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
നിലവിൽ കർഷകർക്ക് നെല്ലിന് ലഭിക്കുന്നത് 40 മുതൽ 60 വരെ രൂപ മാത്രമാണെന്ന് പറയുന്നു. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലുമൊക്കെ ഉപയോഗിച്ചുവരുന്ന നെല്ലുകൂടിയാണ് നവര. വിളവെടുക്കാൻ 60 മുതൽ 90 വരെ ദിവസം മൂപ്പെത്തണം. വിളവെടുത്താൽ തന്നെ കർഷകർക്ക് ഇത് അരിയാക്കാൻ സംവിധാനമില്ലാത്തതിനാലാണ് ആളുകൾ പിൻമാറുന്നത്.
മറ്റ് നെല്ലിനങ്ങളെപ്പോലെ സാധാരണ മില്ലുകളിൽ ഇതു കുത്തിയെടുക്കാം. എന്നാൽ, ഇതോടെ അരി വെള്ളനിറമാകും. അപ്പോൾ വിലയും കുറയും. ഇപ്പോൾ കൃഷിചെയ്യുന്നവർ പലരും നെല്ലായിത്തന്നെ ആയുർവേദ കടകളിൽ നൽകുകയാണ്. ചിലരാകട്ടെ വീടുകളിൽ ഉരലിൽ കുത്തി അരിയാക്കിയാണ് ഉപയോഗിക്കുന്നത്.
ഇതിന്റെ നെല്ല് കൊയ്‌തെടുക്കാൻ യന്ത്രസഹായം ഉപയോഗിക്കാൻ പറ്റാത്തതിനാൽ ചെലവ് കൂടും. നവര നെല്ലിന്റെ വൈക്കോലിനും ആവശ്യക്കാരുണ്ട്.
ദുരിതം തീരാതെ കർഷകർ
നിലവിൽ കർഷകർക്ക് നെല്ലിന് ലഭിക്കുന്നത് 40 മുതൽ 60 വരെ രൂപ മാത്രം
കർഷകന് ലഭിക്കുന്നത് മാർക്കറ്റ് വിലയുടെ നാലിൽ ഒന്ന്
വിളവെടുത്താൽ അരിയാക്കാൻ സംവിധാനങ്ങൾ കുറവ്
നവര അരി ഗുണങ്ങൾ
ഔഷധക്കഞ്ഞിക്ക് ഉപയോഗിക്കുന്നു
നാട്ടുവൈദ്യത്തിലും ആയുർവേദത്തിലുമൊക്കെ ഉപയോഗിച്ചുവരുന്നു
ചാഴി, പുഴുശല്യം എന്നിവ കുറവ്
കീടനാശിനി ഉപയോഗവും കുറവ്
വൈക്കോലിനും ആവശ്യക്കാരുണ്ട്
കർഷകർക്ക് ഗുണമുള്ള കൃഷിതന്നെയാണ് നവര. ചാഴി, പുഴുശല്യം എന്നിവ കുറവാണ്. അതിനാൽ, കീടനാശിനി ഉപയോഗവും കുറവാണ്
- യു.പി. വേലായുധൻ (വാണിയംകുളത്തെ കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |