പട്ടാമ്പി: കൊപ്പം പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ കഴിയുന്ന പത്തിലേറെ ആദിവാസി കുടുംബങ്ങൾക്ക് സ്ഥലവും വീടും ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാകുന്നു. ആമയൂർ നെടുമ്പ്രക്കാട് മയിലാടുപാറ പ്രദേശത്ത് താമസിക്കുന്ന മൂന്നുകുടുംബങ്ങൾക്ക് പാലക്കാട് കാവശ്ശേരി പ്രദേശത്ത് 20 സെന്റുവീതം 60 സെന്റ് ലഭ്യമാക്കിയതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. മറ്റുകുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ തിരുമാനിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
ഒലിയംപാറ മയിലാടുംകുന്ന് ട്രൈബൽ കോളനിക്കാരുടെ ദയനീയാവസ്ഥ മുഹമ്മദ് മുഹസിൻ എം.എൽ.എ സബ്മിഷനിലൂടെ നിയമസഭയെ അറിയിച്ചിരുന്നു. തുടർന്ന് നരവംശ ശാസ്ത്രജ്ഞന്മാർ നടത്തിയ പഠനത്തിൽ ഇവർ കാട്ടുനായ്ക്കർ വിഭാഗത്തിൽ പെടുന്നവരാണെന്ന് കണ്ടെത്തി. ഇതുവഴി പട്ടിക വർഗത്തിൽ ഇവരെ ഉൾപ്പെടുത്തുകയും എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡുകൾ ലഭ്യമാക്കുകയും ചെയ്തു. ഇവരെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും അവർക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിനും അവർക്ക് അർഹമായ മറ്റു ആനുകൂല്യം ലഭിക്കുന്നതിനും കഴിഞ്ഞ ഡിസംബറിൽ ഊരിൽവച്ച് നാട്ടുകൂട്ടം സംഘടിപ്പിക്കുകയുമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സ്ഥലവും വീടും ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ കോളനി സന്ദർശിക്കുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
സി.പി.എം ലോക്കൽ സെക്രട്ടറി രാജൻ, വാർഡ് മെമ്പർമാരായ ശ്രീജ, വേലായുധൻ, മുൻ വാർഡ് മെമ്പർമാരായ ചന്ദ്രൻ, മുരളി എന്നിവർ എം.എൽ.എയുടെ കൂടെ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |