ചില്ലറ വിപണിയിൽ ഒന്നിന് പത്ത് രൂപ
വടക്കഞ്ചേരി: വിപണിയിലെ പൊന്നുവിലയിലേക്ക് ഇനി അടയ്ക്കയും. പറമ്പിലെ അടയ്ക്ക പോയി പെറുക്കി വിറ്റാൽ പത്തെണ്ണമുണ്ടെങ്കിൽ നൂറുരൂപ കൈയ്യിൽ കിട്ടും. ഈ ഇത്തിരിക്കുഞ്ഞന്റെ ഇന്നത്തെ ചില്ലറ വിപണി വില ഒരെണ്ണത്തിന് പത്ത് രൂപയാണ്. മുൻപെങ്ങുമില്ലാത്ത ഈ വിലവർദ്ധനവ് കവുങ്ങ് കർഷകർക്ക് ഏറെ ആശ്വാസമാണ് നൽകുന്നത്.
മുൻപ് ചില്ലറവിൽപ്പനയിൽ രണ്ടും മൂന്നും രൂപയാണ് അടയ്ക്കയ്ക്ക് കിട്ടിയിരുന്നത്. പത്ത് രൂപയ്ക്ക് മുകളിലെ ഇന്നത്തെ നിരക്ക് മുൻപെങ്ങുമുണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു. ഉഷ്ണമേഖലാ വിളയുടെ ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലെ അടയ്ക്കാ സീസൺ കഴിയുമ്പോൾ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് അടയ്ക്ക എത്തിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരമില്ലാത്തവയാണ്.
നേരത്തെ അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയിൽ താഴെ വിലയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 200 രൂപയ്ക്ക് മുകളിലാണ് ലഭിക്കുന്നത്. 20 മുതൽ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. വില കൂടിയതോടെ നന്നായി പഴുക്കാത്തതും കേടായതുമായ അടയ്ക്കയാണ് വിൽക്കുന്നവയിൽ പലതും.
ഇനിയും വിലകൂടുമെന്ന് വ്യാപാരികൾ
മലയോര മേഖലയായ പാലകുഴി, മംഗലഡാം,നെമ്മാറ തുടങ്ങിയ മലയോര മേഖലയിൽ നിന്നാണ് അടയ്ക്ക കൂടുതലായും എത്തുന്നത്. ഇനിയും അടക്ക വില കൂട്ടുമെന്നാണ് വ്യാപാരികൾ പറയുന്നത്. കൊച്ചിയും കോഴിക്കോട്ടുമാണ് അടയ്ക്ക മാർക്കറ്റുകൾ. മലയോരമേഖലയിൽ റബറിന് വില കുറഞ്ഞതോടെ റബർ വെട്ടി കവുങ്ങ് പിടിപ്പിച്ചത് കർഷകർക്ക് നേട്ടമായി.
നേരത്തെ ഒരു കിലോയ്ക്ക് ലഭിച്ചിരുന്നത്- 100 രൂപയിൽ താഴെ
ഇപ്പോൾ ലഭിക്കുന്നത്- 200 രൂപയ്ക്ക് മുകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |