പാലക്കാട്: ഒന്നാം വിള കൊയ്‌ത്ത് ആരംഭിക്കാനായിട്ടും നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നു. നിലവിൽ നെല്ലുസംഭരണ രജിസ്ട്രേഷൻ ഒഴികെ ബാക്കിയുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. നെല്ലെടുക്കുന്നത് സംബന്ധിച്ച് സപ്ലൈകോയും മില്ലുടമകളുമായി ഇനിയും ധാരണയായിട്ടില്ല. കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട് എന്നു പറയുന്നതല്ലാതെ ഇതുവരെ നടപടികളൊന്നും ആയിട്ടില്ല. ഓണം കഴിഞ്ഞാൽ കൊയ്ത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് കർഷകർ. ഓണം കഴിഞ്ഞാൽ വടക്കഞ്ചേരി, ആലത്തൂർ, പട്ടാമ്പി മേഖലകളിൽ കൊയ്‌ത്ത് ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ പട്ടാമ്പിയിൽ സെപ്തംബർ ആദ്യ ആഴ്ചയോടെ നെല്ലെടുക്കാനാണ് സപ്ലൈകോയുടെ തീരുമാനമെങ്കിലും മില്ലുകാർ തയ്യാറാകണം. മില്ലുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നെല്ലെടുപ്പിനു തയ്യാറാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
ഇത്തവണ ഒന്നാം വിളയ്ക്കു കിലോയ്ക്ക് 28.20 രൂപ നിരക്കിൽ നെല്ലെടുക്കുമെന്നാണ് സപ്ലൈകോയുടെ അറിയിപ്പ്. കേന്ദ്രം പ്രഖ്യാപിച്ച കിലോയ്ക്ക് ഒരു രൂപ താങ്ങുവില വർദ്ധന അതേ പടി കൃഷിക്കാർക്കു നൽകണമെന്ന് ശക്തമായ ആവശ്യം ഉയര ന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ഇത്തവണ മുതൽ നെല്ലെടുപ്പിന് സപ്ലൈകോ നേരിട്ട് ചാക്കുകൾ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇതിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഇതുവരെ രജിസ്ട്രേഷൻ ചെയ്തത് 44,736 കർഷകർ
ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ 44,736 കർഷകർ രജിസ്റ്റർ ചെയ്തതായി സപ്ലൈകോ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതലാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |