ചിറ്റൂർ: മുല്ലപ്പുവിന് കിലോ ഗ്രാമിന് 4500 രൂപയാണ് ഇന്നലത്തെ വിപണി വില. കഴിഞ്ഞ ദിവസം 2500 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് വർദ്ധിച്ചത് 2000 രൂപ. ഓണാഘോഷത്തോടൊപ്പം കല്യാണ സീസൻ കൂടി ആയതോടെയാണ് മുല്ലപ്പൂവിന് ഡിമാന്റായത്.
വെള്ള ജമന്തി 900, ചെണ്ടുമല്ലി 250, വാടമല്ലിയും മറ്റ് വിവിധയിനം പൂക്കളും 300 രൂപയാണ് കഴിഞ്ഞ ദിവസത്തെ ഓണം വിപണിവില. വിവിധ മാർക്കറ്റിൽ തോന്നും പോലെ പല വിലയാണ് ഈടാക്കുന്നത്.
ഓണം മറയാക്കി അന്യ സംസ്ഥാന പൂവില്പന ലോബികൾ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിച്ചത് 15 കോടിയുടെ പൂക്കളാണ്. കഴിഞ്ഞ രണ്ടു വർഷം ഓണാഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാത്തത് ഇത്തവണ എല്ലാ മേഖലയിലും ആഘോഷം പൊടിപൊടിക്കാനും ഇടയാക്കി. അതു മുതലെടുത്താണ് പൂ വ്യാപാരികൾ പണം കൊയ്യുന്നത്. അത്തം മുതൽ പത്തു ദിവസമായാണ് സംസ്ഥാനത്ത് പൂ വില്പനയിലൂടെ വ്യാപാരികൾ കോടികൾ കൊയ്തത്.
കോളേജുകളും സ്‌കൂളുകളും കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഓണാഘോഷം കൊഴുപ്പിച്ചു. ബാങ്കുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളും ഇന്നലെ പൂക്കളം അലങ്കരിക്കുന്നതിലും സദ്യ ഒരുക്കുന്ന തിരക്കിലുമായിരുന്നു.
സംസ്ഥാനത്ത് പൂകൃഷി കുറവ്
മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പൂകൃഷി വളരെ കുറവായിരുന്നു. അതിർത്തിയിൽ ഒരു ചില കർഷകർ പുതിയതായി ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നെങ്കിലും അതും നാമമാത്രമായിരുന്നു. അതിനാൽ തമിഴ്നാട്ടിലെ പൂവായിരുന്നു സംസ്ഥാനത്ത് വിറ്റഴിച്ചത്. തമിഴ്നാട്ടിലെ നീലകോട്ട, മധുര, സത്യമംഗലം, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പൂക്കളാണ് ലോറികളിൽ സംസ്ഥാനത്ത് എത്തിയത്. മീനാക്ഷി പുരം, ഗോപാലപുരം, വേലന്താവളം വാളയാർ വഴി കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ഓണ വിപണിയിൽ എത്തി വിറ്റഴിച്ചത് ടൺ കണക്കിന് പൂക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |