പാലക്കാട്: കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടത്തിൽ ഡ്രൈവർക്ക് താത്കാലിക വിലക്ക്. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശീലനം പൂർത്തിയാക്കും വരെ ദീർഘദൂര ബസുകൾ ഓടിക്കരുത്. അമിത വേഗത ആവർത്തിച്ചാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് യുവതി പ്രതിഷേധിച്ച സംഭവത്തെ തുടർന്നാണ് നടപടി .
ഈ മാസം നാലിന് കൂറ്റനാട് സ്വകാര്യ ബസിന്റെ മരണയോട്ടത്തിനെതിരെ വാഹനം പിന്തുടർന്ന് തടഞ്ഞു നിറുത്തി സാന്ദ്ര എന്ന പെൺകുട്ടി പ്രതിഷേധിച്ചിരുന്നു. ബസ് അമിത വേഗത്തിൽ മറികടക്കുന്നതിടെ സ്‌കൂട്ടർ യാത്രക്കാരിയായ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച പട്ടാമ്പി ജോയിന്റ് ആർ.ടി.ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ആർ.ടി.ഓയുടെ നടപടി. രാജപ്രഭ എന്ന ബസിന്റ ഡ്രൈവറായ മങ്കര സ്വദേശി ശ്രീകാന്ത് മോട്ടോർ വാഹന വകുപ്പിന്റെ ഏകദിന പരിശീലന ക്ലാസിൽ പങ്കെടുക്കണം. ഡ്രൈവറുടെ മനോഭാവം മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം നൽകുക. ഇതിന്റെ സർട്ടിഫിക്കറ്റ് ആർ.ടി.ഓക്ക് മുന്നിൽ ഹാജരാക്കണം. അതുവരെ ദീർഘദൂര ബസുകൾ ഓടിക്കാൻ അനുവാദമില്ല.
സ്‌പെഷ്യൽ ഡ്രൈവ്
അമിത വേഗത്തിൽ സഞ്ചരിച്ച ബസിന്റെ കണ്ടക്ടർക്കും ഡ്രൈവർക്കും ആർ.ടി.ഒ താക്കീത് നൽകി. അമിത വേഗത ആവർത്തിച്ചാൽ ഇരുവരുടെയും ലൈസൻസ് റദ്ദാക്കും. കൂടാതെ പാലക്കാട് - മലപ്പുറം റൂട്ടിൽ ബസുകളുടെ അമിത വേഗത തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ് പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |