പാലക്കാട്: മേലാർക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ള ചിറ്റിലഞ്ചേരിയിലുള്ള പിപ പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. സമീപത്തെ അയിലൂർ, കിഴക്കഞ്ചേരി, വണ്ടാഴി, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയായും കളക്ടർ മൃൺമയി ജോഷി ഉത്തരവിറക്കിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മുൻകരുതലുകൾ സ്വീകരിക്കാനും കളക്ടർ നിർദേശിച്ചു.
ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തു പോകുന്ന സ്ഥിതി ഈ വൈറസ് മൂലം ഉണ്ടാകും. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.
നിർദേശങ്ങൾ
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നും കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിറുത്തിവെക്കണം.
മേലാർക്കോട് പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമിൽ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യണം.
രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ് റെസ്‌പോൺസ് ടീം ഉടൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം
ജില്ലയിൽ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട നഗരസഭ/ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ ഓഫീസർ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
മേലാർക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ പ്രാബല്യത്തിൽ ഉന്മൂലനം ചെയ്യണം. ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിക്കണം
- മൃൺമയി ജോഷി, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |