വടക്കഞ്ചേരി: രണ്ടാംവിള നെൽകൃഷി നടീലിന് ഇടനിലാക്കാരെ ഒഴിവാക്കാൻ അന്യ സംസ്ഥാന തൊഴിലാളികൾ വേറിട്ട രീതിയുമായി രംഗത്ത്. മലയാളത്തിൽ തയ്യാറാക്കിയ ഞാറു നടുന്ന ചിത്രമുള്ള വിസിറ്റിംഗ് കാർഡുമായി നേരിട്ടാണ് ഈ തൊഴിലാളികൾ
കർഷകരെ സമീപിക്കുന്നത്. ആലത്തൂർ. വടക്കഞ്ചേരി, നെന്മാറ, എലവഞ്ചേരി കിഴക്കഞ്ചേരി പ്രദേശങ്ങളിൽ മുൻ വർഷങ്ങളിൽ നടീൽ നടത്തിയ കർഷകർക്കരികെയാണ് മലയാളത്തിൽ സംസാരിക്കുന്ന ഇവരെത്തുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി വരുന്നതിനാൽ കർഷകർക്കും അതിഥി തൊഴിലാളികൾക്കും സാമ്പത്തിക നേട്ടമുണ്ട്. ഒരു വർഷം മുമ്പ് വരെ 4000 രൂപയ്ക്ക് ഇടനിലക്കാർ മുഖേന നടീൽ നടത്തിയത് ഇപ്പോൾ 3500 രൂപയ്ക്ക് ഒരു ഏക്കർ ഞാറു പറിച്ച് നട്ടുകൊടുക്കാം എന്നാണ് വാഗ്ദ്ധാനം. ആലത്തൂർ, തേൻകുറിശ്ശി, ചിറ്റൂർ, കൊല്ലങ്കോട് ഭാഗങ്ങളിൽ വാടകയ്ക്ക് റൂമെടുത്ത് താമസിച്ചാണ് ബംഗാൾ സ്വദേശികൾ ജോലി ഏറ്റെടുത്ത് ചെയ്ത്കൊടുക്കുന്നത്.
കണക്കും കാര്യവും
ഒരു ഏക്കറിന് ഇത്ര എണ്ണം ഞാറ്റുമുടി എന്ന കണക്ക് അതിഥി തൊഴിലാളികൾക്കുണ്ട്. കർഷകരുടെ നെൽകൃഷിയുടെ അളവ് കൂടുതലാണെങ്കിൽ പറിച്ച ഞാറ് തികയാതാകുമ്പോൾ തൊഴിലാളികൾ എത്ര ഞാറു മുടി അധികം ഉപയോഗിക്കുന്നോ അതനുസരിച്ച് നെൽകൃഷിയുടെ അളവ് കൂടുതലോ കുറവോ എന്ന് അവർ പറയും. അതിനാൽ കർഷകർക്ക് നെൽപ്പാടത്തിന്റെ അളവ് കുറച്ചു പറഞ്ഞ് തൊഴിലാളികളെ ചൂഷണം ചെയ്യാൻ കഴിയില്ല.
രാവിലെ ഏഴിന് മുമ്പുതന്നെ വേണ്ട തൊഴിലാളികൾ പെട്ടി ഓട്ടോറിക്ഷയിലൊ ടെമ്പോ വനിലോ കൃഷിസ്ഥലത്ത് എത്തും. ഇടയ്ക്കുള്ള ഭക്ഷണം സമീപത്തെ ഭക്ഷണ വിതരണക്കാരനോട് എത്തിക്കാൻ പറഞ്ഞേൽപ്പിക്കുന്നതും തൊഴിലാളികൾ തന്നെ.
എല്ലാം കൃത്യം
കർഷകർക്ക് വിസിറ്റിംഗ് കാർഡ് നൽകുന്നതിന് പുറമെ നടേണ്ട തിയതിയും ദിവസവും വൈകീട്ട് ഫോണിൽ മലയാളത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്. 10 വർഷത്തിലേറെയായി ജില്ലയിലെ നെൽകൃഷി മേഖലയിൽ നടീലിനെത്തുന്നുണ്ടെന്ന് ഈ തൊഴിലാളികളുടെ ഗ്രൂപ്പ് ലീഡർ മുഹമ്മദ് പറഞ്ഞു. കർഷകരുടെ കൃഷിഭൂമിയുടെ അളവ് പറഞ്ഞാൽ നടീലിന് ആവശ്യമുള്ള നിശ്ചിത എണ്ണം ഞാറ്റു മുടികൾ മാത്രമേ ഇവർ പറിക്കുകയുള്ളൂ. കൂലി തുക പണമായി വാങ്ങാതെ ഗൂഗിൾ പേ ചെയ്യാനുള്ള സംവിധാനവും ഇവർ കർഷകർക്ക് ചെയ്തു കൊടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |