ഷൊർണൂർ: ആഫ്രിക്കൻ ഒച്ചുകളാൽ ദുരിതമായി ഗണേഷ് ഗിരി, മുണ്ടായ പ്രദേശങ്ങൾ. ഒച്ചുകൾ അനുദിനം പെരുകുകയാണിവിടെ. റോഡുകളിലും വീടുകളിലും വളപ്പുകളിലും നൂറുകണക്കിന് ഒച്ചുകളാണ് കാണപ്പെടുന്നത്. നാട്ടുകാരുടെ ജീവിതം ദുസ്സഹമാകും വിധമാണ് ഒച്ചു ശല്യം വ്യാപിക്കുന്നു. നഗരസഭ സെക്രട്ടറിക്കും ആരോഗ്യ വിഭാഗത്തിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ഗണേഷ് ഗിരി സ്കൂൾ ചുറ്റുമതിലിലും കോമ്പൗണ്ടിലും ഒച്ചുകളെ കൊണ്ട് കാലെടുത്ത് വെക്കാനാവാത്ത അവസ്ഥയാണ്. ഇടിഞ്ഞു പൊളിഞ്ഞ റെയിൽവെ കോളനികളിലും ഒച്ചുകൾ പെരുകുന്നു. ഉപ്പിട്ട് നശിപ്പിക്കുക എന്ന മാർഗ്ഗം മാത്രമാണ് നാട്ടുകാരുടെ മുന്നിലുള്ളത്. ഇതിനായി ദിനംപ്രതി രണ്ടും മൂന്നും കിലോ ഉപ്പ് വീട്ടുകാർ വാങ്ങി വെക്കണം. ഉപ്പിട്ട് നശിപ്പിച്ചാൽ ദ്രവരൂപത്തിലാവുന്നതോടെ ഈച്ചകളും മറ്റും വന്നിരുന്ന് മറ്റ് രോഗങ്ങൾ പരത്തുമോ എന്ന ഭീതിയുമുണ്ട്.
പ്രദേശത്തെ ഒച്ചുശല്യം ഇല്ലാതാക്കാൻ നഗരസഭ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്ലബ്ബുകളിലെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ ഒച്ചു നശീകരണത്തിന് രംഗത്തിറങ്ങുന്നുണ്ടെങ്കിലും ഇവയെ പൂർണ്ണമായും ഇല്ലാതാക്കാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |