ചെർപ്പുളശ്ശേരി: ശരണമന്ത്ര മുഖരിതമായ മണ്ഡലകാലത്തെ വരവേൽക്കാൻ 'മലബാറിലെ ശബരിമല" എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവൊരുങ്ങി. ആയിരങ്ങൾ വൃശ്ചികപ്പുലരിയിൽ ശബരിമലയ്ക്ക് മാലയിട്ട് വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കാൻ അയ്യപ്പൻ കാവിലെത്തും.
തന്ത്രി അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ 40 ദിവസം നീളുന്ന വിശേഷാൽ പൂജ, നവകം, പഞ്ചഗവ്യം എന്നിവയുണ്ടാകും. മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മിനാകും. 41-ാം ദിവസം വിശേഷാൽ കളഭാഭിഷേകമുണ്ടാകും. ദിവസവും ചുറ്റുവിളക്ക്, തിയ്യാട്ട് എന്നിവയും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സ്പെഷ്യൽ കേളിയുമുണ്ടാകും.
കഴിഞ്ഞ രണ്ടുവർഷവും കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങളോടെയുള്ള മണ്ഡല കാലമാണ് കടന്നുപോയത്. ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ല. അയ്യപ്പൻകാവ് പുനരുദ്ധാരണത്തിനും സ്വർണ്ണ കൊടിമര പ്രതിഷ്ഠയ്ക്കും ശേഷമുള്ള ആദ്യ മണ്ഡലകാലം കൂടിയാണിത്. മാലയിടാനും കെട്ടുനിറയ്ക്കും ഇത്തവണ കൂടുതൽ ഭക്തരെത്തുമെന്നാണ് പ്രതീക്ഷ. ഭക്തർക്ക് വിപുലമായ സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |