പാലക്കാട്: ആയിരക്കണക്കിന് പുരുഷാരത്തെ സാക്ഷിനിറുത്തി കൽപ്പാത്തി തേരുമുട്ടിയിൽ ദേവരഥങ്ങൾ സംഗമിച്ചു. തമിഴ് മാസമായ ഐപ്പശിയുടെ അവസാന വാരത്തിൽ ഒരിക്കൽ കൂടി കൽപ്പാത്തി അഗ്രഹാരം ഭക്തി നിർവൃതിയിൽ അലിഞ്ഞുചേർന്നു. മൂന്നുദിവസം തമിഴ് ബ്രാഹ്മണ ഗ്രാമങ്ങളിൽ പ്രയാണം നടത്തിയ ദേവരഥങ്ങളുടെ സംഗമത്തോടെ ഒരു തേരുകാല ആഘോഷത്തിനു കൂടിയാണ് പരിസമാപ്തിയായത്. ഇനി കൊടിയിറക്കുന്നത് വരെ ക്ഷേത്ര ചടങ്ങുകളാണുള്ളത്.
കുണ്ടമ്പലമെന്നറിയപ്പെടുന്ന വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പതിവ് തേരുമുട്ടിയിൽ ബുധനാഴ്ച സന്ധ്യയ്ക്ക് രഥങ്ങൾ സംഗമിക്കുന്നത് കാണാൻ ഉച്ച മുതൽ തന്നെ കൽപ്പാത്തിയിലേക്ക് ജനമൊഴുകിയെത്തി. ഉച്ച മുതൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയ്ക്ക് വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെയും പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെയും പ്രത്യേക പൂജകൾക്ക് ശേഷം രഥാരോഹണം നടന്നു. തുടർന്ന് രഥ പ്രയാണമാരംഭിച്ചു. നൂറുകണക്കിനാളുകൾ രഥം വലിച്ച് ഉത്സവത്തിന്റെ 'ഭാഗമായി.
വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന രഥത്തിന് പുറമെ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ രഥങ്ങൾ വൈകിട്ട് അച്ഛൻപടിയിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. ചാത്തപുരം ഗ്രാമം ചുറ്റിയ ഈ രഥങ്ങൾ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിന് സമീപമായി നിലയുറപ്പിച്ചു. മന്തക്കര ഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള രഥവും ലക്ഷ്മീനാരായണ പെരുമാൾ രഥവും അഗ്രഹാരങ്ങളിൽ പ്രയാണം നടത്തി എത്തിയതോടെയാണ് സംഗമത്തിന് തുടക്കമായത്. ഉരുക്കുചക്രം ഘടിപ്പിച്ച കുണ്ടമ്പലത്തിലെ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ വലിയ രഥം വളവുകളിൽ തള്ളി നീക്കാൻ ഏറെ പ്രയാസപ്പെട്ടു. വൈകിട്ട് ആറോടെയാണ് ഭക്തർ കാത്തിരുന്ന ദേവരഥ സംഗമം നടന്നത്.
ശേഷം മന്തക്കരയിലെ തേര് പുതിയ കൽപ്പാത്തിയിലൂടെ തിരിച്ചെത്തി പ്രയാണം അവസാനിപ്പിച്ചു. ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെയും രഥങ്ങൾ അതത് ക്ഷേത്രങ്ങളിൽ പ്രയാണം അവസാനിപ്പിച്ചു.
ഇന്ന് രാവിലെ കൽപ്പാത്തി രഥോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പുകൾക്ക് ശേഷം ധ്വജാവരോഹണം (കൊടിയിറക്കം) നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |