പാലക്കാട്: ദേശീയ പാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ രാത്രികാല യാത്രക്കാർക്കും ഡ്രൈവർമാർക്കുമായി പൊലീസ് നടപ്പാക്കിയ കട്ടൻചായ പദ്ധതി തിരിച്ചു വരുന്നു. കൊവിഡ് കാരണം നിലച്ച പദ്ധതി മണ്ഡലകാല തീർത്ഥാടകരുടെ സുരക്ഷ മുൻനിറുത്തിയാണ് വീണ്ടും തുടങ്ങുന്നത്.
അടുത്ത കാലത്തായി ദേശീയ പാതകളിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നത് കണക്കിലെടുത്താണ് പദ്ധതി പുനഃസ്ഥാപിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുതുശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയിലെ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ കട്ടൻചായ പദ്ധതി തുടങ്ങിയത്.
രാത്രി അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുവാഹനങ്ങളും ബസുകളും നിറുത്തി ഡ്രൈവർമാരുടെ ഉറക്കചടവ് മാറ്റാനാണ് പദ്ധതി നടപ്പാക്കിയത്. വാളയാർ, പുതുശ്ശേരി, കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി സ്റ്റേഷനുകളാണ് പദ്ധതിക്ക് കീഴിൽ വരുന്നത്.
രാത്രി കട്ടൻചായ നൽകുന്നതിന് പുറമെ 24 മണിക്കൂറും പൊലീസ് പെട്രോളിംഗും ഇവിടങ്ങളിലുണ്ട്. ബോർഡർ സീലിംഗും ഹൈവേ ടാക്സ് പരിശോധനയും തുടങ്ങും. മണ്ഡലകാലത്ത് തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വാഹനങ്ങളാണ് ദേശീയപാത വഴി ശബരിമലയിലേക്ക് എത്തിച്ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |