നെന്മാറ: വന്യജീവി സങ്കേതത്തോടനുബന്ധിച്ച് ബഫർ സോൺ മാപ്പിലെ അപാകതകൾ നീക്കാൻ കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷന്റെ(കിഫ) നേതൃത്വത്തിൽ അയിലൂർ വണ്ടാഴി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചു. പ്രദേശവാസികളുടെ
വീടുകളും, തൊഴിൽ സ്ഥാപനങ്ങളും, തൊഴുത്ത്, മോട്ടോർ ഷെഡ്, വിവിധ തരം ഫാമുകൾ, റബ്ബർ സംസ്‌കരണശാലകൾ, സംഭരണശാ ലകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളും മാപ്പിൽ ഉൾപ്പെടുത്തുന്നതിനും അപ്രകാരമുള്ള ജനവാസ മേഖല ബഫർ സോണിൽ നിന്ന് ഒഴിവാക്കി കിട്ടുന്നതിനും വേണ്ടി വീടുകളുടെ ഫോട്ടോയും സർവ്വേ നമ്പറുകളും തുടങ്ങി സർക്കാർ നിശ്ചിത പെർഫോമയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിനാണ് പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചത്. ഒലിപ്പാറയിൽ ആരംഭിച്ച ക്യാമ്പ് ഡോക്ടർ സിബി സക്കറിയ ഉദ്ഘാടനം ചെയ്തു. കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് കരിമ്പാറ, രമേശ് ചേവക്കുളം, ബിനു തോമസ്, സോണി ചുണ്ടാട്ട്, ഐസക് വള്ളോം പറമ്പിൽ, എന്നിവർ ജനവാസ മേഖലയെ ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ബഫർ സോണിൽ ഉൾപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും വിശദീകരിച്ചു.
ഡിസംബർ 12 ന് രാത്രി 10 മണിക്കാണ് സർക്കാർ വെബ്‌സൈറ്റിൽ വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള ബഫർ സോൺ മാപ്പ് സർക്കാർ പ്രസിദ്ധീകരിച്ചത് ഡിസംബർ 23 വരെയാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.
പ്രത്യേക ഹെൽപ്പ് ഡെസ്‌ക്
അടിപ്പരണ്ട, കരിമ്പാറ, ഒലിപ്പാറ, മഗലംഡാം, കടപ്പാറ, മംഗലഗിരി പ്രദേശങ്ങളിൽ കേരള ഇ ൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ നേതൃത്വത്തിൽ തുടർ ദിവസങ്ങളിലും പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സെന്ററുകൾ പ്രവർത്തിക്കും.
ഭൂമിയുടെയും വീടുകളുടെയും ഫോട്ടോ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച ഇ മെയിൽ ചെയ്യുന്നതിനുള്ള സൗകര്യത്തോടെ ഇന്റർനെറ്റ്, കമ്പ്യൂട്ടർ, വിദഗ്‌ദ്ധരുടെ സേവനം എന്നിവരുടെ സഹായത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക് സെന്ററുകൾ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |