കൊല്ലങ്കോട്: തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതി വഴി സംസ്ഥാനത്തേക്ക് സ്പിരിറ്റ് അടക്കമുള്ള ലഹരിക്കടത്ത് വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ചെമ്മണാമ്പതിയിലെ മാവിൻ തോട്ടത്തിൻ 146 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 4818 ലിറ്റർ സ്പിരിറ്റ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തോട്ടം പാട്ടത്തിനെടുത്ത ആനകെട്ടിമേട്ടിലെ സബീഷ് സി. ജേക്കബിനെ (38) അറസ്റ്റ് ചെയ്തു. ഇതോടെ പ്രദേശത്തെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.
തോട്ടങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. എന്നാൽ, അതിർത്തിയിൽ മാത്രമല്ല മലയോര മേഖലകളിലും കാര്യക്ഷമമായ പരിശോധന വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാവിൻ തോട്ടത്തിന് അകത്തുള്ള വീട്ടിൽ സൂക്ഷിച്ച നിലയിൽ സ്പിരിറ്റ് കണ്ടെത്തിയതിനാൽ തോട്ടങ്ങൾക്കകത്ത് എല്ലാ കെട്ടിടങ്ങളിലും പരിശോധന ശക്തമാക്കണം. ആലത്തൂർ, മാവേലിക്കര, കരുനാഗപ്പള്ളി റേഞ്ചുകളിലെ കള്ള് ഷാപ്പുകളിലേക്ക് വിതരണം ചെയ്യുന്ന കള്ളിൽ കലർത്താനാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഗോവിന്ദാപുരം, മീനാക്ഷിപുരം, കന്നിമാരി, നെല്ലിമേട് എന്നിവിടങ്ങളിലെ തെങ്ങിൻ തോപ്പുകളിൽ നിന്ന് കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കുള്ള കള്ള് വിതരണത്തിൽ സ്പിരിറ്റ് ചേർക്കുന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ 13ന് ചെമ്മണാമ്പതിയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ തോട്ടം ഉടമയായ പ്രവീണിന്റെ സ്ഥലത്തുനിന്ന് 30 ലിറ്റർ സ്പിരിറ്റും അനുബന്ധ സാധനങ്ങളും പിടികൂടിയിരുന്നു. തുടരന്വേഷണമാണ് വൻ സ്പിരിറ്റ് വേട്ടയിലേക്ക് എത്തിച്ചത്.
പരിശോധനയില്ല, കൈമടക്കുണ്ട്
കള്ളിൽ വീര്യം കൂട്ടാനായി സ്പിരിറ്റ് ചേർക്കുന്നത് പരിശോധിക്കാൻ എക്സൈസ് അധികൃതർ തയ്യാറാകുന്നില്ല. സ്പിരിറ്റും മറ്റ് രാസവസ്തുക്കളുടെ മിശ്രിതവും ചേർത്ത് തയ്യാറാക്കുന്ന കള്ളാണ് ചെമ്മണാമ്പതിയിൽ നിന്ന് സമീപ പ്രദേശത്തെ കള്ളുഷാപ്പുകളിലേക്കും മറ്റു ജില്ലകളിലേക്കും പോകുന്നത്. കള്ളിന്റെ അളവ്, ഗുണമേന്മ എന്നിവ പരിശോധിക്കാൻ എക്സൈസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകളുണ്ടെങ്കിലും അധികൃതർ തോപ്പ് ഉടമകളിൽ നിന്ന് കൈമടക്ക് വാങ്ങി മടങ്ങുന്നുവെന്നാണ് ആക്ഷേപം.
സംയുക്ത ചെക്ക് പോസ്റ്റ് യാഥാർത്ഥ്യമായില്ല
ചെമ്മണാമ്പതി അതിർത്തിയിൽ പൂട്ടിക്കിടക്കുന്ന വാണിജ്യ നികുതി ചെക്ക് പോസ്റ്റിൽ പൊലീസ്- എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. തമിഴ്നാട്ടിൽ നിന്ന് ചെമ്മണാമ്പതി വഴിയെത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ മൂച്ചങ്കുണ്ടിലെ എക്സൈസ് ചെക്ക് പോസ്റ്റ് മാത്രമാണുള്ളത്. ഇത് മുതലാക്കിയാണ് വലിയ അളവിൽ ഇതുവഴി സ്പിരിറ്റ് കടത്തുന്നത്. ചെമ്മണാമ്പതിയിലെ തെങ്ങിൻ തോപ്പുകളിലും മാന്തോപ്പുകളിലും വ്യാപക സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. സൂക്ഷിപ്പുകാർക്ക് വൻതുക ഓഫർ ചെയ്താണ് താൽക്കാലികമായി ഇവിടെ സ്പിരിറ്റ് സൂക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |